മഹാകുംഭമേളയിൽ പങ്കെടുക്കാനാകുമെന്ന പ്രതീക്ഷയിൽ നിരവധി ആളുകൾ റോഡുകളിൽ ചെലവഴിക്കുന്നുണ്ടെന്നും അതിനാൽ മഹാകുംഭമേളയുടെ ദൈർഘ്യം വർധിപ്പിക്കണമെന്നും ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മുൻപത്തെ വർഷങ്ങളിൽ മഹാകുംഭവും കുംഭമേളയും 75 ദിവസം നീണ്ടു നിന്നിരുന്നുവെന്നും ഇത്തവണ ദൈർഘ്യം വളരെ കുറവാണെന്നും യാദവ് ചൂണ്ടിക്കാട്ടി.
നിരവധി ആളുകൾ ഇപ്പോഴും കുംഭമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവർക്ക് അതിന് കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാർ കുംഭമേളയുടെ ദൈർഘ്യം വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഹാകുംഭത്തിനായി പോകുന്ന നിറഞ്ഞ ട്രയിനുകളും തിരക്കേറിയ റോഡുകളും വൻ ജനക്കൂട്ടവുമെല്ലാം സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. ഈ ആഴ്ച ആദ്യം കുംഭമേളയ്ക്കായി പോകുന്ന ആളുകളുടെ തിരക്ക് മൂലം കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട റോഡികളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വൻ ജനക്കൂട്ടം മൂലം പ്രയാഗ് രാജ് സംഘം റയിൽവേ സ്റ്റേഷൻ താല്ക്കാലികമായി അടച്ചിട്ടിരുന്നു.
കുംഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ട ആളുകളുടെ ശരിയായ കണക്ക് സർക്കാർ പുറത്ത് വിട്ടിട്ടില്ലെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
ജനുവരി 13ന് ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ മഹാകുംഭം മഹാശിവരാത്രിയോടനുബന്ധിച്ച് ഫെബ്രുവരി 26ന് അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിൻറെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച വരെ ഏകദേശം 50 കോടിയോളം ആളുകൾ സംഗമത്തിൽ പുണ്യസ്നാനം നടത്തി. അമേരിക്കയിലെയും റഷ്യയിലെയും സംയുക്ത ജനസംഖ്യയെക്കാൾ കൂടുതലാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.