3 May 2024, Friday

പൊന്നാന്നിയിലെ മാതൃ ശിശു ആശുപത്രിക്ക് ലക്ഷ്യ അംഗീകാരം

Malappuram Bureau
പൊന്നാനി
January 20, 2023 5:13 pm

ഗർഭിണികൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃശിശുമരണ നിരക്ക് കുറക്കാനും ഉതകുന്ന ലക്ഷ്യ പദ്ധതിയിൽ അംഗീകാരവുമായി പൊന്നാനിയിലെ സത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. ലേബർ റൂമിന് 90 ശതമാനവും മെറ്റേണൽ ഓപ്പറേഷൻ തീയറ്റർ എന്നിവയ്ക്ക് 94 ശതമാനവും സ്കോറോടെയാണ് പൊന്നാനി മാതൃ ശിശു ആശുപത്രി ലക്ഷ്യ അംഗീകാരം സ്വന്തമാക്കിയത്. ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ, അണുബാധ കുറയ്ക്കുക, പ്രസവ സമയത്തെ മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബർ റൂമുകളുടേയും ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തീയറ്ററുകളുടേയും ഗുണനിലവാരം എന്നിവയെല്ലാം സാധ്യമാക്കിയാണ് അംഗീകാരം നേടിയെടുക്കാനായത്. ഗർഭിണികൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃ ശിശു മരണ നിരക്ക് കുറയ്ക്കാനുമാണ് ലക്ഷ്യ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ലക്ഷ്യ മാർഗ നിർദേശങ്ങളനുസരിച്ചുള്ള കേന്ദ്ര പരിശോധനകൾക്ക് ശേഷമാണ് ‘ലക്ഷ്യ’ സർട്ടിഫിക്കേഷൻ നൽകുന്നത്. ലേബർ റൂമിൽ അഡ്മിറ്റ് ചെയ്യുന്നത് മുതൽ പ്രസവ ശേഷം വാർഡിൽ മാറ്റുന്നത് വരെ ഗർഭിണികൾക്ക് വേണ്ട സംരക്ഷണം ഉറപ്പ് വരുത്തുന്നു. ലക്ഷ്യ മാർഗനിർദേശങ്ങൾ അനുസരിച്ച് ലേബർ റൂമിലേയും ഓപ്പറേഷൻ തീയറ്ററുകളുടേയും ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കുകയും ചെയ്തു. രോഗീപരിചരണത്തിനാവശ്യമായ സംവിധാനങ്ങളും വർധിപ്പിച്ചു. അതിതീവ്ര പരിചരണം ആവശ്യമായ ഗർഭിണികൾക്ക് വെന്റിലേറ്ററുകളോട് കൂടിയ ഐ. സി. യു, ഹൈ ഡെപ്പന്റൻസി യൂണിറ്റുകളും സജ്ജമാക്കി. ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ജീവനക്കാർക്ക് മതിയായ പരിശീലനവും നൽകിയിട്ടുണ്ട്. ജില്ലയിൽ ഗർഭകാല ചികിത്സയ്കകും പ്രസവത്തിനും ഏറ്റവും കൂടുതൽ സമീപിക്കുന്ന ആശുപത്രി കൂടിയാണ് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. കടലോരമേഖലയിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രി മലപ്പുറത്തെയും സമീപ ജില്ലകളായ പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.