
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കറെ തൊയ്ബ (LeT), പാക് ചാരസംഘടനയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ISI), ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകൾ എന്നിവയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരപദ്ധതി ഡൽഹി പൊലീസ് തകർത്തു. ഒരു ഏകോപിത ഓപ്പറേഷനിലൂടെ തമിഴ്നാട്ടിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമായി പദ്ധതിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരെ അറസ്റ്റ് ചെയ്തു. വിദേശ പ്രതിനിധികളുടെ നിർദേശപ്രകാരം ഇന്ത്യയിൽ വലിയ ഭീകരാക്രമണം നടത്താനാണ് സംഘം പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ വസ്ത്രശാലകളിൽ നിന്ന് മിസാനുർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിറ്റൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരെയും പശ്ചിമ ബംഗാളിൽ നിന്ന് രണ്ടുപേരെയും ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റിലായ ചിലർ ബംഗ്ലാദേശ് പൗരന്മാരാണെന്നും തങ്ങളുടെ തിരിച്ചറിയൽ രഹസ്യമാക്കാൻ വ്യാജ ആധാർ കാർഡുകളാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഈ സംഘം ലഷ്‌കറെ തൊയ്ബയുമായി ബന്ധപ്പെട്ടിരിക്കുന്നു, സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് നിലവിൽ ബംഗ്ലാദേശിൽ പ്രവർത്തിക്കുന്ന ഒരു കശ്മീരി സ്വദേശിയാണ്. ഈ വ്യക്തി പാകിസ്താനിൽ ഭീകരപ്രവർത്തനത്തിനുള്ള പരിശീലനം നേടിയതായി സംശയിക്കുന്നു, അറസ്റ്റിലായ എട്ട് പേരും ഈ വ്യക്തിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഡൽഹി ഉൾപ്പെടെ നിരവധി നഗരങ്ങളുടെ നിരീക്ഷണ വീഡിയോകൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.