7 December 2025, Sunday

മലയാളഭാഷാ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

Janayugom Webdesk
തിരുവനന്തപുരം
October 6, 2025 8:58 pm

2025ലെ മലയാളഭാഷാ ബില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി നിയമമന്ത്രി പി രാജീവ് നിയമസഭയില്‍ അവതരിപ്പിച്ചു. 

ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായി കേരളത്തിന്റെ ഔദ്യോഗിക ഭാഷയായി മലയാള ഭാഷയെ സ്വീകരിക്കുന്നതിനും എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കുന്നതിനും കേരളത്തിന്റെ സമസ്തമേഖലകളിലും മലയാള ഭാഷയുടെ പ്രയോഗം വ്യവസ്ഥ ചെയ്യുന്നതിനും മലയാള ഭാഷയുടെ വളർച്ചയും വ്യാപനവും പരിപോഷണവും പരിപാലനവും ഉറപ്പുവരുത്തുന്നതിനുമായി മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബിൽ പതിമൂന്നാം കേരള നിയമസഭയുടെ 376-ാം നമ്പർ ആയി പാസാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചിരുന്നു. എന്നാൽ രാഷ്ട്രപതി കാരണമൊന്നും വ്യക്തമാക്കാതെ പ്രസ്തുത ബില്ലിന് 2025 ജൂണ്‍ 25ന് അനുമതി നിഷേധിച്ചിരുന്നു. 

ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം, ദേശീയ പാഠ്യപദ്ധതിക്കനുസൃതമായ ത്രിഭാഷാ പഠനം, 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ അടിസ്ഥാനപ്പെടുത്തി കേന്ദ്രം ചില തടസ്സവാദങ്ങള്‍ ഉന്നയിച്ചിരുന്നു. ന്യൂനതകള്‍ പരിഹരിച്ചുകൊണ്ട് 376ാം നമ്പര്‍ ബില്ലിനു പകരമായാണ് ഇന്നലെ 2025ലെ മലയാളഭാഷാ ബില്‍ അവതരിപ്പിച്ചത്.

പത്താം ക്ലാസ് വരെ മലയാളം ഒന്നാംഭാഷയായി പഠിക്കണമെന്നത് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാക്കോടതികള്‍ക്കു കീഴിലുള്ള കോടതികളുടെ വ്യവഹാരഭാഷയും സെക്രട്ടേറിയറ്റ്, ജില്ലാ ഓഫീസുകള്‍ എന്നിവിടങ്ങളിലെ ഭരണഭാഷയും മലയാളമാക്കുക, സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന എല്ലാ ഉല്പന്നങ്ങളുടെയും പേരുകള്‍ മലയാളത്തിലും രേഖപ്പെടുത്തുക തുടങ്ങിയ വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുന്നു.
ബില്ല് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.