
വാട്സപ്പിലൂടെ വിവാഹ ക്ഷണക്കത്തിന്റെ മറവിൽ മാൾവെയർ ഒളിപ്പിച്ച് കടത്തിയെന്ന് പരാതി. ഇതിലൂടെ നൂറുകണക്കിന് ആളുകളുടെ സ്മാർട്ഫോണുകൾ ഹാക്കുചെയ്യപ്പെട്ടു. പലർക്കും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമായതായും വിവരമുണ്ട്. ഉത്തർപ്രദേശിലെ ബിജിനോറിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവാഹ ക്ഷണക്കത്ത് ഡൗൺലോഡ് ചെയ്യുന്നതോടെയാണ് തുടക്കം. മാൾവെയർ ഉൾക്കൊള്ളിച്ച എപികെ ഇതിനൊപ്പം ഡൗൺലോഡ് ആകും. തുടർന്ന് കാർഡ് തുറക്കാൻ ശ്രമിക്കുന്ന ഇരയുടെ ഫോണിൽ ഈ എ.പി.കെ ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ നിർദേശങ്ങൾ നൽകുകയും ചെയ്യും. അനുമതി നൽകുന്നതോടെ, ഫോണിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുകയാണ് ചെയ്യുക.
ബിജിനോറിൽ നൂറുകണക്കിനാളുകൾ പരാതിയുമായി രംഗത്തെത്തിയതോടെ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. പരാതിക്കാരിൽ പലരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തട്ടിപ്പുകാർ പണം പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. യഥാർഥത്തിൽ വാട്സപ്പ് വഴി ക്ഷണക്കത്തുകളയക്കുന്നവരും വെട്ടിലായി. ഇത്തരം കത്തുകൾ ലഭിക്കുന്നതിന് പിന്നാലെ ഭയപ്പാടിലായ ഉപയോക്താക്കൾ തുറക്കാൻ വിസമ്മതിച്ച് ചാറ്റ് പൂർണമായും ഡിലീറ്റ് ചെയ്യുന്നതോടെയാണിത്. പ്രദേശത്തെ കർഷക കൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ആദ്യമായി തട്ടിപ്പ് കല്യാണക്കത്തെത്തിയത്. ഗ്രൂപ്പിലെ ഒരംഗം അബദ്ധവശാൽ മാൾവെയർ അടങ്ങിയ കാർഡ് ഗ്രൂപ്പിലേക്ക് പങ്കിടുകയായിരുന്നു. തുടർന്ന്, സംഘടനയുടെ വനിത വിഭാഗം ജില്ല അധ്യക്ഷ കൂടിയായ ഉപ്മ ചൗഹാൻ ഇത് ഡൗൺലോഡ് ചെയ്തു. പിന്നാലെ, ഉപ്മയുടെ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കിയ സൈബർ കുറ്റവാളികൾ അവരുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകൾക്കും കാർഡ് അയച്ച് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.