13 February 2026, Friday

Related news

February 7, 2026
January 29, 2026
January 28, 2026
January 28, 2026
January 27, 2026
January 24, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

പെയ്തു തീര്‍ന്ന ചിരിമഴക്കാലം

web desk
April 26, 2023 2:51 pm

കെ ടി മുഹമ്മദിന്റെ നാടക തട്ടുകളില്‍ നിന്ന് അഭിനയ പാഠവത്തിന്റെ കൊടുമുടി കയറിയ മഹാനടനാണ് മുമദ്ദമ് എന്ന മാമുക്കോയ. അഭ്രപ്പാളിയിലെ വലിയൊരു ചിരിമഴക്കാലമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ പെയ്തുതീര്‍ന്നത്. കെ ടിക്കൊപ്പം ബി മുഹമ്മദ് എന്ന കവി മാഷിന്റെയും വാസു പ്രദീപിന്റെയും എ കെ പുതിയങ്ങാടിയുടെയും കെ ടി കു‍‍ഞ്ഞുവിന്റെയും ചെമ്മങ്ങാട് റഹ്മാന്റെയുമെല്ലാം നാടകങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളില്‍ മാമുക്കോയ നിറഞ്ഞാടി. കോഴിക്കോട് എം എം  ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ നാടകത്തിൽ സജീവമായി. 16ാം വയസിൽ  അഭിനയിച്ച കെ ടി  കുഞ്ഞുവിന്റെ ‘ഗർഭസത്യാഗ്രഹം’ ആണ്‌ ആദ്യനാടകം.

ചിത്ര രചന: ജനയുഗം വീഡിയോ എഡിറ്റര്‍ ആനന്ദ് രാഗ്

മലയാള സിനിമാലോകത്ത് അത്രയൊന്നും പ്രചാരം കിട്ടിയില്ലെങ്കിലും ഉള്ളടക്കംകൊണ്ട് ഏറെ ഉയരെ നിന്ന ‘അന്യരുടെ ഭൂമി’ എന്ന സിനിമയിലാണ് മാമുക്കോയ ആദ്യമായി വേഷമിടുന്നത്. നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത ആ സിനിമ 1979ലാണ് പുറത്തിറങ്ങുന്നത്.

സിബി മലയില്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടാണ് മാമുക്കോയ എന്ന നടനെ മലയാള സിനിമയുടെ മുന്‍നിരയിലേക്ക് നിറുത്തിയത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിബി മലയില്‍ ചിത്രത്തില്‍ അറബി അധ്യാപകന്റെ വേഷമായിരുന്നു അത്. 1986ലാണ് ആ സിനിമ പുറത്തിറങ്ങിയത്. 1982ല്‍ ഇറങ്ങിയ സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയിലായിരുന്നു എസ് കൊന്നനാട്ട് സംവിധാനം ചെയ്ത ആ സിനിമയിലെ വേഷം ലഭിച്ചത്.

സത്യന്‍ അന്തിക്കാട് സിനിമകളില്‍ ഒഴിച്ചുകൂടാനാവാത്ത മുഖമായിരുന്നു പില്‍ക്കാലത്ത് മാമുക്കോയ. അദ്ദേഹത്തിന്റെ ഓരോ വേഷവും എന്നും മലയാള സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ മായാതെ നില്‍ക്കുന്നതാണ്. റാംജിറാവു സ്പീക്കിങ്, ഹിസ് ഹൈനസ് അബ്ദുള്ള, തലയണമന്ത്രം, നാടോടിക്കാറ്റ്, വരവേല്‍പ്പ്, സന്മനസുള്ളവര്‍ക്ക് സമാധാനം, പൊന്‍മുട്ടയിടുന്ന താറാവ്, ഇരുപാതം നൂറ്റാണ്ട്, പട്ടണപ്രവേശം, ധ്വനി അങ്ങനെ എത്രയെത്ര സിനിമകള്‍.

പെരുമഴക്കാലത്തിലെ അബ്ദു സംസ്ഥാന ചലചിത്രപുരസ്കാരം നേടി. ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കി. ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമാണ് മാമുക്കോയയുടെ ‘കീലേരി അച്ചു’.

ചിരിക്കുന്ന മുഖവുമായി സീരിയസ് കാര്യങ്ങളിലും മാമുക്കോയ എന്ന നടനും മനുഷ്യനും നിരന്തരം ഇടപെട്ടുകൊണ്ടേയിരുന്നു. മലബാറിന്റെ, പ്രത്യേകിച്ച് കോഴിക്കോടിന്റെ തനതുഭാഷാ ശൈലിയെ മാമുക്കോയയിലൂടെയാണ് മലയാളികള്‍ രുചിച്ചറിഞ്ഞത്. ഇനിയില്ല ആ ശബ്ദവും ഹാസ്യവും നടനവും. ആദരാഞ്ജലികള്‍…

Eng­lish Sam­mury: Mamukoya great actor in Malay­alam Cinema

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.