4 January 2026, Sunday

ട്രംപിന്റെ റാലിക്ക് സമീപം തോക്കുമായി ഒരാള്‍ പിടിയില്‍

Janayugom Webdesk
വാഷിങ്ടണ്‍
October 15, 2024 10:35 pm

യുഎസില്‍ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്ക് സമീപം തോക്കുമായി ഒരാള്‍ പിടിയില്‍. കാലിഫോർണിയയിലെ കോച്ചല്ലയില്‍ നടന്ന റാലിയുടെ വേദിക്ക് പുറത്ത് വച്ച്‌ ലാസ് വേഗാസ് സ്വദേശിയായ വെം മില്ലർ (49) ആണ് അറസ്റ്റിലായത്. പ്രാദേശിക സമയം, ശനിയാഴ്ച വൈകിട്ട് അഞ്ചിന് സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം എന്ന് പൊലീസ് പറഞ്ഞു. രേഖകളില്ലാത്ത, നിറച്ച രണ്ട് തോക്കുകളും ഒന്നിലധികം പാസ്പോർട്ടുകളുമായി വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറില്‍ സഞ്ചരിക്കുകയായിരുന്നു ഇയാള്‍.

അനധികൃതമായി തോക്ക് കൈവശം വച്ചതിന് കുറ്റം ചുമത്തപ്പെട്ട ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. താൻ ട്രംപിന്റെ അനുകൂലിയാണെന്നും അദ്ദേഹത്തെ ആക്രമിക്കാൻ പദ്ധതിയിട്ടില്ലെന്നും മില്ലർ പ്രതികരിച്ചു. അധികൃതർ അന്വേഷണം ആരംഭിച്ചു. ട്രംപിനെതിരെയുള്ള വധശ്രമം തടഞ്ഞെന്ന് കരുതുന്നതായി ലോക്കല്‍ പൊലീസ് ആദ്യം പ്രതികരിച്ചെങ്കിലും അത് ഊഹം മാത്രമായിരുന്നെന്ന് പിന്നീട് വ്യക്തമാക്കി. സംഭവം വധശ്രമമാണെന്ന് കരുതുന്നില്ലെന്ന് ഫെഡറല്‍ ഉദ്യോഗസ്ഥരും പ്രതികരിച്ചു. അറസ്റ്റ് നടക്കുമ്പോള്‍ ട്രംപ് റാലി സ്ഥലത്ത് എത്തിയിരുന്നില്ല. സംഭവത്തില്‍ ട്രംപിന്റെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജൂലൈയിലുണ്ടാ­യ വധശ്രമത്തില്‍ നിന്ന് ട്രംപ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. പെൻസില്‍വനിയയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന്റെ വലതുചെവിയില്‍ വെടിയേല്‍ക്കുകയായിരുന്നു. അക്രമിയെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ മാസം ഫ്ലോറിഡയില്‍ ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ ദൂരെ വേലിക്കെട്ടിനു പുറത്ത് തോക്കുമായി നിലയുറപ്പിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.