23 January 2026, Friday

12 കാരിയുടെ വസ്ത്രത്തില്‍ ആര്‍ത്തവ രക്തം; ലൈംഗികബന്ധം കാരണമെന്ന ഭാര്യയുടെ ആരോപണം വിശ്വസിച്ച യുവാവ് അനിയത്തിയെ അടിച്ചുകൊന്നു

Janayugom Webdesk
മുംബൈ
May 11, 2023 1:29 pm

12 കാരിയുടെ വസ്ത്രത്തില്‍ കണ്ട രക്തക്കറ, ലൈംഗികമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നുണ്ടായതാണെന്ന് ഭാര്യ ആരോപിച്ചതിനുപിന്നാലെ സ്വന്തം സഹോദരിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചുകൊലപ്പെടുത്തി 30 കാരനായ സഹോദരന്‍. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ആദ്യ ആര്‍ത്തവ ദിനങ്ങളില്‍ സഹോദരന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. മൂന്ന് ദിവസം ഇയാള്‍ പെണ്‍കുട്ടിയെ നിരന്തര പീഡനത്തിനിരയാക്കിയെന്നും പൊലീസ് പറഞ്ഞു. 

കുട്ടിയ്ക്ക് അവിഹിതമുണ്ടായിരുന്നെന്നും ലൈംഗികബന്ധത്തിലേര്‍പ്പെട്ടതുമൂലമാണ് രക്തം വന്നതെന്നും ഇയാളുടെ ഭാര്യ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കുട്ടി കൗമാരക്കാരിയാകുന്നതിന്റെ ആദ്യ നാളിലാണ് വസ്ത്രത്തില്‍നിന്ന് രക്തക്കറ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

പെൺകുട്ടിയുടെ മാതാപിതാക്കൾ ഒരു ഗ്രാമത്തിലാണ് താമസിക്കുന്നതിനാല്‍ സഹോദരനും ഭാര്യക്കുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് സഹോദരൻ. 

മൂന്ന് ദിവസത്തോളം തുടർച്ചയായി ചവിട്ടുകയും അടിക്കുകയും ചെയ്തതിനുപിന്നാലെയാണ് കുട്ടിയുടെ നില വഷളായത്. തുടര്‍ന്ന് ഉല്ലാസ്നഗറിലെ സെൻട്രൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയും പെൺകുട്ടിയുടെ മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ മുഖത്തും കഴുത്തിലും മുതുകിലും പീഡനത്തിന്റെ പാടുകൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പോലീസ് സഹോദരനെതിരെ ഐപിസി സെക്ഷൻ 302 (കൊലപാതകം) പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.

Eng­lish Sum­ma­ry: man believed his wife’s accu­sa­tion that it was because of sex­u­al inter­course and killed his sister-in-law

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.