23 January 2026, Friday

Related news

January 22, 2026
January 8, 2026
December 26, 2025
December 14, 2025
September 21, 2025
September 21, 2025
September 15, 2025
September 14, 2025
September 13, 2025
September 13, 2025

മണിപ്പൂര്‍: പാര്‍ലമെന്റിലും പുറത്തും ഇന്ത്യ പ്രതിഷേധിച്ചു

റെജി കുര്യന്‍
ന്യൂഡല്‍ഹി
July 24, 2023 11:37 pm

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. മൂന്നാം ദിനമായ ഇന്നലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. 

പോരാട്ടം ശക്തമാക്കാനുറച്ച് പ്രതിപക്ഷം നടത്തുന്ന ഐക്യനീക്കങ്ങളെ ചെറുക്കാന്‍ അച്ചടക്കത്തിന്റെ വാളോങ്ങി സര്‍ക്കാരും രംഗത്തെത്തി. ഇതോടെ വര്‍ഷകാല സമ്മേളനത്തില്‍ സഭയിലെ ബലപരീക്ഷണം കൂടുതല്‍ കടുക്കും.
രാജ്യസഭ രാവിലെ 11 ന് ചേര്‍ന്ന് 12 വരെയും പിന്നീട് രണ്ടു വരെയും ശേഷം ഉച്ചതിരിഞ്ഞ് മൂന്ന് വരെയും സമ്മേളിച്ച് ഇന്നത്തേക്ക് പിരിയുകയായിരുന്നു. ലോക്‌സഭ രാവിലെ 11 ന് സമ്മേളിച്ച് 12 വരെയും പിന്നീട് രണ്ടു മണി വരെയും ശേഷം 2.30ന് സമ്മേളിച്ച് ഇന്നത്തേക്കും പിരിഞ്ഞു.

മണിപ്പൂര്‍ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയെ അറിയിച്ചു. സമാനമായ നിലപാട് രാജ്യസഭയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇരു സഭകളിലും പ്രസ്താവന നടത്തിയ ശേഷം മതി ചര്‍ച്ചകള്‍ എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.
മണിപ്പൂര്‍ വിഷയം ചര്‍ച്ചയാക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ഐക്യ നിര-‘ഇന്ത്യ’-യുടെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം നടത്തി. അതേസമയം മണിപ്പൂര്‍ വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തെ പ്രതിരോധിക്കാന്‍ പുതിയ അടവുനയവുമായാണ് ഭരണപക്ഷം രംഗത്തെത്തിയത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് എന്‍ഡിഎ അംഗങ്ങള്‍ 11 നോട്ടീസുകള്‍ നല്‍കി. പ്രതിപക്ഷം മണിപ്പൂര്‍ വിഷയത്തില്‍ 27 നോട്ടീസുകള്‍ സഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
എഎപി രാജ്യസഭാംഗമായ സഞ്ജയ് സിങ്ങിനെ അച്ചടക്ക നടപടിയുടെ ഭാഗമായി നടപ്പു സമ്മേളനത്തില്‍ നിന്നും രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ വിലക്കി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനുമേല്‍ അധ്യക്ഷന്റെ പുതിയ വാറോല കാത്തിരിക്കുന്നെന്ന സൂചനയും രാജ്യസഭയില്‍ വ്യക്തമായി.
പ്രതിഷേധിക്കുന്ന അംഗങ്ങള്‍ക്കെതിരെ സസ്പെന്‍ഷന്‍ കാര്‍ഡിറക്കി സര്‍ക്കാരിന്റെ നടപടി ക്രമങ്ങള്‍ മുന്നോട്ടു തന്നെ കൊണ്ടുപോകുമെന്ന സൂചനകളാണ് രാജ്യസഭയിലും ലോക്‌സഭയിലും നിലനില്‍ക്കുന്നത്. പ്രതിപക്ഷ മുദ്രാവാക്യം വിളിക്കിടയിലും ചോദ്യവേള കുറഞ്ഞ സമയത്തേക്കെങ്കിലും മുന്നോട്ടു കൊണ്ടുപോകാന്‍ സഭാധ്യക്ഷന്‍മാര്‍ ശ്രമം നടത്തിയതും ശ്രദ്ധേയമായി. 

Eng­lish Sum­ma­ry: Manipur: India protest­ed in Par­lia­ment and outside

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.