28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 24, 2025
April 24, 2025
April 22, 2025
April 21, 2025
April 20, 2025
April 19, 2025
April 16, 2025
April 12, 2025
April 12, 2025

സര്‍ക്കാര്‍ ആശുപത്രികളിലെ കൂട്ടമരണം; സ്വകാര്യാശുപത്രികളെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

Janayugom Webdesk
മുംബൈ
October 5, 2023 10:19 pm

മഹാരാഷ്ട്രയിലെ നാന്ദേഡില്‍ ആശുപത്രിയില്‍ 72 മണിക്കൂറിനിടെ 31 പേര്‍ മരിച്ച സംഭവത്തില്‍ സ്വകാര്യ ആരോഗ്യ സംവിധാനങ്ങളെ പഴിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍. സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് ഇത്രയേറെ മരണങ്ങള്‍ക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രികളിലെ കൂട്ട മരണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഏക്‌നാഥ് ഷിൻഡേ സര്‍ക്കാരിനേട് ബോംബൈ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ കേന്ദ്രങ്ങളിലെ മരുന്ന് ക്ഷാമവും കിടക്കകളുടെയും ജീവനക്കാരുടെയും കുറവും അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. കൂട്ടമരണങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഉത്സവ കാലമായതിനാല്‍ ഡോ. ശങ്കരറാവു ചൗഹാൻ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് സമീപമുള്ള സ്വകാര്യ ആശുപത്രികളിലും നാന്ദേഡില്‍ ആശുപത്രിയിലും ജീവനക്കാരുടെ എണ്ണം കുറവായിരുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചേക്കുമെന്നാണ് വിവരം. സ്വകാര്യ ആശുപത്രികള്‍ ഗുരുതരമായ കേസുകള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചതായും അവയില്‍ കുടുതലും നവജാത ശിശുക്കളായിരുന്നുവെന്നും ഇതാണ് നാന്ദേഡില്‍ മരണ സംഖ്യ ഉയരാൻ കാരണമെന്നുമാകും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുക. നാന്ദേഡിലെ ആശുപത്രിയിലെ 10 ഓളം നവജാത ശിശു മരണങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളാണ് കാരണക്കാരെന്നു സത്യവാങ്മൂലത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

സ്വകാര്യ ആശുപത്രികളില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ച കുട്ടികളില്‍ 10 പേര്‍ മരണപ്പെട്ടതായും അവരെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് തന്നെ സ്ഥിതി മോശമായിരുന്നു എന്നും സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ഹസൻ മുഷ്റിഫ് പറഞ്ഞു. മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയതായും ഇക്കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നാന്ദേഡിലെ ആശുപത്രിയില്‍ മരുന്നുകള്‍ക്ക് ക്ഷാമമോ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ കുറവോ ഉണ്ടായിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാര്‍ അവകാശവാദങ്ങള്‍ തെറ്റാണെന്നും വൃത്തിഹീനമായ അന്തരീക്ഷമാണ് ആശുപത്രിയിലുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ മരുന്നിന് ക്ഷാമമുണ്ടായിരുന്നതായും മരുന്ന് പുറത്തുനിന്ന് വാങ്ങി വരാൻ ആവശ്യപ്പെട്ടിരുന്നതായും മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആരും രോഗികളെ നോക്കിയിരുന്നില്ലെന്നും മരിച്ച രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു.

ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

മഹാരാഷ്ട്രയിലെ ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ 31 പേർ മരിച്ച സംഭവത്തിൽ ഡോക്‌ടർമാർക്കെതിരെ കേസ്.
ആശുപത്രി ഡീനിനെതിരെയും മറ്റൊരു ഡോക്‌ടർക്കുമെതിരെയുമാണ് മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തത്. മരിച്ച 16 നവജാത ശിശുക്കളിൽ ഒരു കുഞ്ഞിന്റെ കുടുംബം നൽകിയ പരാതിയെ തുടർന്നാണ് നടപടി. 10 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

ഡോക്‌ടർമാരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് ആരോപണം. ആശുപത്രിക്ക് പുറത്ത് മരുന്നുമായി കാത്തുനിന്നുവെങ്കിലും കുഞ്ഞിനെ പരിശോധിക്കാന്‍ ഡോക്‌ടർ തയ്യാറായിരുന്നില്ല. ഇക്കാര്യം പിന്നീട് ഡീനിനോട് പരാതി പറഞ്ഞങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

Eng­lish Summary:Mass deaths in gov­ern­ment hos­pi­tals; Maha­rash­tra gov­ern­ment blames pri­vate hospitals
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.