
വിദേശ ശക്തികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നതടക്കമുള്ള മൂന്ന് കേസുകളിൽ ഹോങ്കോങ്ങിലെ മാധ്യമ വ്യവസായി ജിമ്മി ലായ്ക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഈ കടുത്ത ശിക്ഷ. ചൈന നടപ്പിലാക്കിയ വിവാദമായ ഈ നിയമപ്രകാരം ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ തടവ് ശിക്ഷയാണിത്. വിദേശശക്തികളുമായി ചേർന്ന് ചൈനയ്ക്കും ഹോങ്കോംങിനും എതിരേ പ്രവർത്തിച്ചു, സ്വന്തം ഉടമസ്ഥതയിലുള്ള പത്രത്തിലൂടെ ദേശദ്രോഹ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു എന്നീ കുറ്റങ്ങൾക്കാണ് ജിമ്മി ലായെ ശിക്ഷിച്ചത്.
ഹോങ്കോങ്ങിലെ പ്രമുഖ ജനാധിപത്യ അനുകൂല പത്രമായിരുന്ന ആപ്പിൾ ഡെയ്‌ലിയുടെ സ്ഥാപകനാണ് ജിമ്മി ലായ്. ബ്രിട്ടീഷ് പൗരനായ ലായ്, ബീജിംഗിന്റെ ഏറ്റവും കടുത്ത വിമർശകരിൽ ഒരാളായിരുന്നു, പലപ്പോഴും തന്റെ ജനാധിപത്യ അനുകൂല പത്രമായ ആപ്പിൾ ഡെയ്‌ലി പ്രതിഷേധത്തിനുള്ള ഉപകരണമായി ഉപയോഗിച്ചു. ജിമ്മി ലായ്ക്ക് പുറമെ അദ്ദേഹത്തിന്റെ ‘ആപ്പിൾ ഡെയ്‌ലി’ പത്രത്തിലെ ആറ് മുൻ എക്സിക്യൂട്ടീവുകൾക്കും കോടതി ശിക്ഷ വിധിച്ചു. ആറ് വർഷം ഒൻപത് മാസം മുതൽ പത്ത് വർഷം വരെയാണ് ഇവർക്ക് ലഭിച്ച തടവ് ശിക്ഷ. ഹോങ്കോങ്ങിന്റെ സ്ഥിരതയ്ക്ക് അത്യാവശ്യമാണെന്ന് ചൈന അവകാശപ്പെടുന്ന ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്തുകയാണെന്ന് ലോകരാഷ്ട്രങ്ങൾ ഈ കേസിനെ വിമർശിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നുണ്ടെങ്കിൽ ജിമ്മി ലായിയെ മോചിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് യുഎസ് ഹൗസ് സെലക്ട് കമ്മിറ്റി ചെയർമാൻ ജോൺ മുലെനാർ വ്യക്തമാക്കി. ജിമ്മി ലായ് നേരിടുന്ന പീഡനങ്ങൾക്ക് ചൈനീസ് സർക്കാർ അറുതി വരുത്തണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.