12 February 2026, Thursday

Related news

February 9, 2026
February 5, 2026
February 5, 2026
February 3, 2026
January 22, 2026
January 11, 2026
December 28, 2025
December 21, 2025
December 19, 2025
December 9, 2025

സ്കൂള്‍ കലോത്സവം ജനകീയോത്സവമായി: മന്ത്രി വി ശിവന്‍കുട്ടി

വരും വര്‍ഷങ്ങളില്‍ ഭക്ഷണപ്പന്തല്‍ രണ്ടിടങ്ങളിലായി സജ്ജീകരിച്ച് തിരക്കുകുറയ്ക്കാന്‍ നടപടി സ്വീകരിക്കും
Janayugom Webdesk
കോഴിക്കോട്
January 5, 2023 7:57 pm

അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ജനകീയോത്സവമായി മാറിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കലോത്സവം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. എല്ലാവിഭാഗം ജനങ്ങളും പൂര്‍ണ്ണമായും ഒരേ മനസ്സോടെ കലോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. കോഴിക്കോടിന്റെ മുഴുവൻ സ്നേഹവും ആതിഥ്യവും മേളയിൽ പ്രകടമാണ്. ഇതുവരെ 151 ഇനങ്ങള്‍ പൂര്‍ത്തിയായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണത്തിലും വലിയകുറവുണ്ടായി. ഇതുവരെ ലഭിച്ചത് 301 ലോവർ അപ്പീലുകളാണ്. ഡിഡിഇ — 222, ഹൈക്കോടതി — 7, ജില്ലാകോടതി — 23, മുൻസിഫ് കോടതികൾ — 48, ലോകായുക്ത — 1 എന്നിങ്ങനെയാണ് ഇതുവരെ ലഭിച്ച അപ്പീലുകള്‍. ഹയർ അപ്പീലില്‍ 93 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 63 എണ്ണത്തിന്റെ ഹിയറിംഗ് കഴിഞ്ഞു.

സംഘാടകസമതിയുടെ ഇടപെടലിനെത്തുടര്‍ന്ന് മത്സര ഇനങ്ങൾ സമയ ബന്ധിതമായി ആരംഭിക്കുവാനും പൂർത്തിയാക്കുവാനും കഴിയുന്നുണ്ട്. എല്ലാ വേദികളിലും ആവശ്യത്തിനുളള കുടിവെളളവും വൈദ്യസഹായവും ഭക്ഷണപ്പന്തൽ ഉൾപ്പെടെയുളള വേദികളെ ബന്ധിപ്പിച്ചു കൊണ്ടുളള വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ആദ്യദിനം 2309 പേരും രണ്ടാം ദിനം 2590 പേരും മൂന്നാം ദിനം 2849 പേരുമായിരുന്നു മത്സരാര്‍ത്ഥികള്‍. നാലാം ദിനം 2161 പേരും സമാപന ദിവസം 499 പേരും വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. വിഭവസമൃദ്ധമായ ഭക്ഷണമാണ് പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിൽ നൽകി വരുന്നത്. മൂന്നുനേരങ്ങളിലായി ആദ്യദിനം 30, 000 പേര്‍ക്കും രണ്ടാം ദിനം 40, 000 പേര്‍ക്കും മൂന്നാം ദിനം 30, 000 പേര്‍ക്കും ഭക്ഷണം നൽകി.

കലാമത്സരങ്ങൾ വീക്ഷിക്കുന്നതിനായി അത്ഭുത പൂർവ്വമായ തിരക്കാണ് ഓരോ വേദിയിലും അനുഭവപ്പെടുന്നത്. ജനപ്രതിനിധികൾ, പൗരപ്രമുഖർ, വിവിധ വകുപ്പുകൾ, പൊതു ജനങ്ങൾ എന്നിവരുടെ മികച്ച സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിട്ടുളളത്. മേളയുടെ ഉദ്ഘാടനത്തില്‍ അവതരിപ്പിച്ച സ്വാഗതഗാനം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നും അടുത്ത വര്‍ഷം കലോത്സവ മാന്വല്‍ പരിഷ്കരണത്തിനുശേഷം ഭക്ഷണപ്പന്തല്‍ രണ്ടിടങ്ങളിലായി സജ്ജീകരിച്ച് തിരക്കുകുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കലോത്സവത്തോടനുബന്ധിച്ച് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന സാംസ്ക്കാരിക സായാഹ്നം പ്രമുഖ സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക സായാഹ്നത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, സുനിൽ പി ഇളയിടം, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്. മന്ത്രി പി എ മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ജീവന്‍ ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Eng­lish Sum­ma­ry: Min­is­ter V Sivankut­ty about school kalolsavam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.