
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷയിൽ 30 ശതമാനത്തിൽ താഴെ മാർക്ക് നേടിയ കുട്ടികൾക്ക് പ്രത്യേക പഠനസഹായം നൽകണമെന്നും ഇതിനായി സ്‌കൂളുകൾ ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഈ മാസം ഒമ്പതിനകം മൂല്യനിർണയം പൂർത്തിയാക്കി ഉത്തരക്കടലാസുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബർ 10നും 20നും ഇടയിൽ ക്ലാസ് പിടിഎ യോഗങ്ങൾ വിളിച്ചുചേർക്കണം.
സബ്ജക്ട് കൗൺസിൽ, സ്‌കൂൾ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിൽ അധിക പഠനപിന്തുണ നൽകുന്നതിനുള്ള കാര്യങ്ങൾ ആലോചിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസിലാക്കി ഡയറ്റ്, എസ്എസ്കെ, വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവർ സ്‌കൂളുകളിൽ നേരിട്ടെത്തി പഠനപിന്തുണ നൽകണം. ഈ പ്രവർത്തനങ്ങളുടെ സമഗ്ര റിപ്പോർട്ട് എസ്എസ് കെ . പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.എഇഒ, ഡിഇഒ എന്നിവർ തങ്ങളുടെ റിപ്പോർട്ടുകൾ സെപ്റ്റംബർ 25-നകം ഡിഡിഇമാർക്ക് കൈമാറണം.
ഡിഡിഇമാർ ഈ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് സെപ്റ്റംബർ 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം. നിരന്തര മൂല്യനിർണയം കുട്ടികളുടെ കഴിവുകൾക്കനുസരിച്ച് മാത്രമാണ് നൽകുന്നതെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു. കൂടാതെ, എല്ലാ അധ്യാപകർക്കും കോൺഫിഡൻഷ്യൽ റിപ്പോർട്ട് (സിആർ) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. അധ്യാപക സംഘടനകളുമായി ഇത് ചർച്ച ചെയ്യും. നിലവിൽ പ്രധാനാധ്യാപകർക്ക് മാത്രമാണ് സിആർ ബാധകമാക്കിയിട്ടുള്ളതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.