17 May 2024, Friday

Related news

May 16, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 10, 2024

അമ്മയെയും കുഞ്ഞിനെയും കാണാതായ കേസ്; കടലിൽ തള്ളിയിട്ട് കൊന്നതെന്ന് 11 വര്‍ഷത്തിനുശേഷം തെളി‌ഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
November 29, 2022 11:12 pm

പതിനൊന്ന് വർഷം മുൻപ് അമ്മയെയും കുഞ്ഞിനെയും കാണാതായ കേസ് കൊലപാതകമെന്ന് തെളിഞ്ഞു. ഊരൂട്ടമ്പലം സ്വദേശി വിദ്യ, മകള്‍ ഗൗരി എന്നിവരെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് പ്രതി പൂവാർ സ്വദേശി മാഹീൻകണ്ണ് ആണ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഇയാളെയും ഭാര്യ റുഖിയയെയും പ്രതി ചേർത്ത് കേസെടുത്തു. കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. മകളുടെ മരണത്തിനുശേഷം നീതിക്കായുള്ള പതിനൊന്ന് വർഷത്തെ രാധയുടെ പോരാട്ടത്തിനാണ് ഇതോടെ സമാപ്തിയായത്. പ്രണയത്തെ തുടര്‍ന്ന് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിദ്യ, മാഹീൻകണ്ണിനൊപ്പം മലയിൻകീഴിനടുത്ത് വാടകവീട്ടിൽ താമസമാക്കിയിരുന്നു. മനു എന്ന പേരിലാണ് മാഹിൻ വിദ്യയുമായി അടുപ്പത്തിലാകുന്നത്. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ പല തവണ ആവശ്യപ്പെട്ടിട്ടും മാഹീൻ ഒഴിഞ്ഞുമാറി. വിദ്യ ഗർഭിണിയായതോടെ മാഹീൻകണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാർച്ചിൽ വിദ്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. 

ഒന്നര വർഷത്തിന് ശേഷം വിദേശത്ത് നിന്നും മാഹീൻകണ്ണ് തിരിച്ചെത്തി. ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിഞ്ഞതോടെ ഇരുവരും തർക്കമായി. 2011 ഓഗസ്റ്റ് 18ന് വൈകിട്ട് വിദ്യയെയും രണ്ടര വയസുകാരി ഗൗരിയെയും കൊണ്ട് മാഹീൻകണ്ണ് വീടുവിട്ടിറങ്ങി. അതിന് ശേഷം വിദ്യയെയും കുഞ്ഞിനെയും കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തമിഴ്‌നാട് അതിർത്തിയിൽ കടലിൽ ഇരുവരെയും തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. പുതുക്കാട് തേങ്ങാ പട്ടണത്തിൽ നിന്ന് സ്ത്രീയുടെയും രണ്ടു ദിവസം കഴിഞ്ഞ് കുളച്ചൽ തീരത്ത് നിന്നും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ തമിഴ്‌നാട് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ആരുടേതെന്ന് കണ്ടെത്തുകയോ അതിന്മേല്‍ തുടരന്വേഷണമോ ഉണ്ടായില്ല.

വിദ്യയയെയും കുഞ്ഞിനെയും കാണാനില്ലെന്ന് കുടുംബം മാറനല്ലൂർ‑പൂവാർ സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു. വേളാങ്കണ്ണിയിലെ സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചുവെന്നാണ് ചോദ്യം ചെയ്യലില്‍ മാഹീൻകണ്ണ് അന്ന് മൊഴി നല്‍കിയത്. മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്നും പറഞ്ഞു. ഇതോടെ പൊലീസ് വിട്ടയച്ച മാഹീൻകണ്ണ് വിദേശത്തേക്ക് കടന്നു. പിന്നീട് നാട്ടിലെത്തിയ മാഹീൻകണ്ണ് പൂവാറിൽ ഭാര്യ റുഖിയക്കും കുടുംബത്തിനുമൊപ്പം കഴിയവെയാണ് പൊലീസിന്റെ പിടിയിലായത്.

Eng­lish Summary:Missing moth­er and baby case; After 11 years, it was found that he was killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.