24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

രാജ്യത്ത് ഒരു ലക്ഷത്തിലധികം ഏകാധ്യാപക സ്‌കൂളുകൾ; 33 ലക്ഷത്തിലധികം വിദ്യാർത്ഥികൾ

Janayugom Webdesk
ന്യൂഡല്‍ഹി
October 12, 2025 7:02 pm

ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം ഏകാധ്യാപക സ്‌കൂളുകൾ പ്രവര്‍ത്തിക്കുന്നു. ഈ സ്‌കൂളുകൾ 33 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് സേവനം നൽകുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2024–25 അധ്യയന വർഷത്തിൽ, ഇന്ത്യയിൽ ഒരു അധ്യാപകന്‍ മാത്രമുള്ള 1,04,125 സ്കൂളുകളാണ് ഉള്ളത്. അത്തരം സ്കൂളുകളിൽ 33,76,769 വിദ്യാർത്ഥികൾക്ക് സേവനം നൽകുന്നു. ഒരു സ്കൂളിന് ശരാശരി 34 വിദ്യാർത്ഥികൾ. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം, പ്രൈമറി തലത്തിൽ (ഒന്നാം ക്ലാസ്) 30:1 എന്ന വിദ്യാർത്ഥി-അധ്യാപക അനുപാതവും അപ്പർ പ്രൈമറി തലത്തിൽ (ആറാം ക്ലാസ്) 35:1 അനുപാതവും ആയിരിക്കണമെന്ന് നിർദേശിക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ഏകാധ്യാപക സ്കൂളുകൾ ഉള്ളത് ആന്ധ്രാപ്രദേശിലാണ്. തുടർന്ന് ഉത്തർപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, കർണാടക, ലക്ഷദ്വീപ് എന്നിവയുണ്ട്. ഒരു അധ്യാപകന്‍ മാത്രമുള്ള സ്കൂളുകളിലെ വിദ്യാർത്ഥി പ്രവേശനത്തിന്റെ കാര്യത്തിൽ, ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്തും ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവ തൊട്ടുപിന്നിലുമാണ്. 2022–23 ൽ 1,18,190 ആയിരുന്ന ഏകാധ്യാപക സ്കൂളുകളുടെ എണ്ണം 2023–24 ൽ 1,10,971 ആയി കുറഞ്ഞു. ഏകദേശം ആറ് ശതമാനം ഇടിവ് രേഖപ്പെടുത്തി.
സ്കൂൾ ലയനവും സ്കൂളുകളുടെ ഏകീകരണവും നടപ്പിലാക്കുന്നതിലൂടെ പഠന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമുള്ള ദൗത്യത്തിലാണ് സർക്കാരെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വിശദീകരിച്ചു. ഏകാധ്യാപക സ്കൂളുകൾ അധ്യാപന പഠന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു, അതിനാൽ പരമാവധി അധ്യാപക ലഭ്യത ഉറപ്പാക്കുന്നതിന് പൂജ്യം വിദ്യാർത്ഥി പ്രവേശനമുള്ള സ്കൂളുകളിൽ നിന്ന് അധ്യാപകരെ ഏകാധ്യാപക സ്കൂളുകളിലേക്ക് പുനർവിന്യസിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ആന്ധ്രാപ്രദേശിൽ 12,912 ഏകാധ്യാപക സ്കൂളുകളും ഉത്തർപ്രദേശിൽ 9,508 ഉം ജാർഖണ്ഡിൽ 9,1720 ഉം മഹാരാഷ്ട്രയിൽ 8,152 ഉം കർണാടകയിൽ 7,349 ഉം ലക്ഷദ്വീപിൽ 7,217 ഉം മധ്യപ്രദേശിൽ 7,217 ഉം പശ്ചിമ ബംഗാളിൽ 6,482 ഉം രാജസ്ഥാനിൽ 6,117 ഉം ഛത്തീസ്ഗഢിൽ 5,973 ഉം,തെലങ്കാനയിൽ 5,001 ഉം ഏകാധ്യാപക സ്കൂളുകളുണ്ട്. ഡൽഹിയിൽ ഒമ്പത് ഏകാധ്യാപക സ്കൂളുകളുണ്ട്.
പുതുച്ചേരി, ലഡാക്ക്, ദാദ്ര, നാഗർ ഹവേലി, ദാമൻ ദിയു, ചണ്ഡീഗഢ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏകാധ്യാപക സ്കൂളുകളില്ല. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നാല് ഏകാധ്യാപക സ്കൂളുകൾ മാത്രമേയുള്ളൂ.
ഏകാധ്യാപക സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിന്റെ കാര്യത്തിൽ, ഉത്തർപ്രദേശ് 6,24,327 വിദ്യാർത്ഥികളുമായി മുന്നിലാണ്. ജാർഖണ്ഡ് 4,36,480 വിദ്യാർത്ഥികളുമായി രണ്ടാമതാണ്. പശ്ചിമ ബംഗാൾ 2,35,494, മധ്യപ്രദേശ് 2,29,095, കർണാടക 2,23,142, ആന്ധ്രാപ്രദേശ് 1,97,113, രാജസ്ഥാൻ 1,72,071 എന്നിങ്ങനെയാണ് തൊട്ടുപിന്നിൽ.
ശരാശരി വിദ്യാർത്ഥി പ്രവേശനത്തിന്റെ കാര്യത്തിൽ, ചണ്ഡീഗഡും ഡൽഹിയും യഥാക്രമം 1,222 ഉം 808 ഉം വിദ്യാർത്ഥികളുമായി ഏറ്റവും മുന്നിലാണ്. മറുവശത്ത്, ലഡാക്ക്, മിസോറാം, മേഘാലയ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ യഥാക്രമം 59, 70, 73, 82 എന്നിങ്ങനെ സ്‌കൂളുകളിലെ പ്രവേശന നിരക്ക് ഗണ്യമായി കുറവാണ്.
“ഒരു സ്‌കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം ഉയർന്നതാണെങ്കിൽ, സ്‌കൂൾ അടിസ്ഥാന സൗകര്യങ്ങളുടെ പരമാവധി ഉപയോഗക്ഷമതയെ സൂചിപ്പിക്കുന്നു, കുറഞ്ഞ പ്രവേശന നിരക്കുള്ള സ്‌കൂളുകൾ നിലവിൽ ലയിപ്പിച്ചുകൊണ്ടിരിക്കുകയാണ്,” ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.