3 March 2026, Tuesday

Related news

February 26, 2026
January 31, 2026
January 8, 2026
January 7, 2026
January 1, 2026
December 31, 2025
December 30, 2025
December 28, 2025
December 24, 2025
December 19, 2025

മുകല്ല സൈനിക താവള ആക്രമണം; സൗദി അറേബ്യയിൽ നിന്ന് യുഎഇ സൈന്യത്തെ പിൻവലിച്ചു

Janayugom Webdesk
റിയാദ്
December 31, 2025 8:52 pm

യെമനിലെ തെക്കന്‍ തുറുമഖ നഗരമായ മുകല്ലയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ സൗദി അറേബ്യയിൽ നിന്ന് ശേഷിക്കുന്ന സൈനികരെ പിൻവലിക്കുന്നതായി യുഎഇ. തെക്കൻ യെമനിലെ സുരക്ഷാ സാഹചര്യത്തിന്റെയും മാതൃരാജ്യ പ്രതിരോധത്തിലും സമുദ്ര സുരക്ഷയിലും വിഭവങ്ങൾ വീണ്ടും കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയുടെയും വെളിച്ചത്തിൽ “തന്ത്രപരമായ പുനർവിന്യാസം” എന്നാണ് യുഎഇ പ്രതിരോധ മന്ത്രാലയം നടപടിയെ വിശേഷിപ്പിച്ചത്. ഡിസംബർ 28 ലെ ആക്രമണവുമായി പിന്‍വാങ്ങലിന് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. 2019–2020 കാലയളവിൽ സൗദിയുടെ പ്രധാന കരസേന പ്രവർത്തനങ്ങൾ കുറച്ചതിനു ശേഷം, തെക്കൻ യെമനിൽ, പ്രത്യേകിച്ച് ഹദ്രാമൗട്ട്, ഷബ്‌വ ഗവർണറേറ്റുകളിൽ യുഎഇ സൈനികർ ഗണ്യമായ സാന്നിധ്യം നിലനിർത്തിയിരുന്നു. അതേസമയം, സഖ്യസേനയുടെ വിഘടനത്തിന്റെ കൂടുതൽ തെളിവായി ഈ നീക്കത്തെ വിശകലന വിദഗ്ധര്‍ കാണുന്നു. യെമനിലെ സംഘർഷം ലഘൂകരിക്കുക, സാമ്പത്തിക താല്പര്യങ്ങൾക്ക് മുൻഗണന നൽകുക, വലിയ തോതിലുള്ള സൈനിക വിന്യാസങ്ങൾക്ക് പകരം നയതന്ത്രത്തിലൂടെയും പ്രോക്സി സേനയിലൂടെയും ഇറാനിയൻ സ്വാധീനത്തെ ചെറുക്കുക എന്നിവയിലേക്കുള്ള വിശാലമായ നയമാറ്റത്തെ യുഎഇയുടെ തീരുമാനം പ്രതിഫലിപ്പിക്കുന്നുവെന്നും ഒരു വിഭാഗം പറയുന്നു. 

ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ കഴിഞ്ഞ പത്ത് വർഷമായി ഒരേ ചേരിയിൽ നിന്നാണ് സൗദിയും യുഎഇയും പോരാടിയിരുന്നത്. എന്നാൽ യെമനിലെ സ്വാധീനത്തെച്ചൊല്ലി അടുത്തകാലത്തായി ഇരുവർക്കുമിടയിൽ ഭിന്നത രൂക്ഷമായിരുന്നു. ഹദറമൗത്ത്, അൽമഹ്‌റ മേഖലകളിൽ വിഘടനവാദികൾ നടത്തുന്ന മുന്നേറ്റം സൗദിയെ ചൊടിപ്പിച്ചിരുന്നു. യുഎഇയുടെ നീക്കങ്ങൾ ‘അങ്ങേയറ്റം അപകടകരമാണെന്ന്’ സൗദി വിദേശകാര്യ മന്ത്രാലയം നേരിട്ട് മുന്നറിയിപ്പും നൽകിയിരുന്നു. യുഎഇ പിന്തുണയുള്ള വിഘടനവാദി ഗ്രൂപ്പായ സതേൺ ട്രാൻസിഷണൽ കൗൺസിലിന് (എസ്ടിസി) ആയുധങ്ങൾ എത്തിച്ചു എന്നാരോപിച്ചാണ് യെമനിലെ മുകല്ല തുറമുഖത്ത് സൗദി അറേബ്യ വ്യോമാക്രമണം നടത്തിയത്. യുഎഇയുടെ കിഴക്കൻ തീരത്തുള്ള ഫുജൈറ തുറമുഖത്തുനിന്നും എത്തിയ രണ്ട് കപ്പലുകളെ ലക്ഷ്യം വെച്ചായിരുന്നു സൗദിയുടെ ആക്രമണം. ഈ കപ്പലുകളിൽ എസ്ടിസിക്ക് ആവശ്യമായ അത്യാധുനിക ആയുധങ്ങളും സൈനിക വാഹനങ്ങളും ഉണ്ടായിരുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ഈ ആയുധങ്ങൾ സമാധാനത്തിന് ഭീഷണിയാണെന്നും അതുകൊണ്ടാണ് സൈനിക നടപടി സ്വീകരിച്ചതെന്നും സൗദി വ്യക്തമാക്കി. ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.