2 January 2026, Friday

Related news

December 30, 2025
December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025

ശിവഗിരിയിൽ സർവമത ആരാധനാ കേന്ദ്രം

Janayugom Webdesk
വത്തിക്കാൻ
December 1, 2024 10:53 pm

വർക്കല ശിവഗിരിയിൽ പുതുതായി നിർമ്മിക്കുന്ന സർവമത ആരാധനാ കേന്ദ്രത്തിന്റെ രൂപരേഖ, ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടന്ന ലോക സർവമത സമ്മേളനത്തിൽ, ഫ്രാൻസിസ് മാർപ്പാപ്പ പ്രകാശനം ചെയ്തു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ആരാധനയ്ക്കുള്ള കേന്ദ്രങ്ങളും ധ്യാനകേന്ദ്രവും ഉൾപ്പെടുന്നതാണ് ഇത്. വത്തിക്കാൻ സർവമത സമ്മേളനത്തിന്റെ സ്മാരകമെന്നോണമാണ് ആരാധനാകേന്ദ്രം സ്ഥാപിക്കുന്നതെന്ന് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠമാണ് ആരാധനാ കേന്ദ്രത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.
ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനായി പ്രയത്നിക്കണമെന്നും സർവമത സമ്മേളനം ആഹ്വാനം ചെയ്തു. “നല്ല മനുഷ്യത്വത്തിനായി മതങ്ങൾ ഒരുമിച്ച്” എന്ന വിഷയത്തിൽ നടന്ന സെമിനാര്‍ കർദിനാൾ ലസാരു ഹ്യൂങ് സിക് ഉദ്ഘാടനം ചെയ്തു. മതം, രാഷ്ട്രം, ഭാഷ മുതലായ അതിർവരമ്പുകളില്ലാത്ത മാനവികതയുടെ ഏകത്വമാണ് വേണ്ടതെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മോൺ. ഇൻഡുനിൽ ജെ കൊടിത്തുവാക്, കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, കർണാടക സ്പീക്കർ യു ടി ഖാദർ ഫരീദ്, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സംഘാടക സമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, സമിതി ജനറൽ കൺവീനർ ചാണ്ടി ഉമ്മൻ എംഎൽഎ, ശിവഗിരി തീർത്ഥാടനം ചെയർമാൻ കെ മുരളി, സഞ്ജീവനി വെൽനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രഘുനാഥൻ നായർ, കെ ജി ബാബുരാജൻ, ഗ്യാനി രഞ്ജിത് സിങ്, ഫാ. ഡേവിഡ് ചിറമേൽ, സ്വാമി ശുദ്ധാനന്ദഗിരി, ഫാ. മിഥുൻ ജെ ഫ്രാൻസിസ്, മോൺ. സാന്തിയാഗോ മൈക്കേൽ, റവ. ജോർജ് മൂത്തോലിൽ, കുണ്ഡേലിങ് തത്സക് റിമ്പോച്ചെ, സ്വാമിനി സുധാനന്ദഗിരി, ഡോ. ലോറന്റ് ബാസനീസ്, ആന്റണി ബ്രൗൺ, ഫാ. ബെൻ ബോസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
വത്തിക്കാൻ സ്ക്വയറിലെ അഗസ്റ്റിരിയൻ ഹാളിൽ നടന്ന സെമിനാറിൽ എംഎൽഎമാരായ സജീവ് ജോസഫ്, സനീഷ് കുമാർ ജോസഫ്, പി വി ശ്രീനിജൻ, മാർത്തോമാ സഭ അൽമായ ട്രസ്റ്റി അഡ്വ. ആൻസിൽ കോമാട്ട് തുടങ്ങി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്തു. ദൈവദശകം ഇറ്റാലിയൻ ഭാഷയിൽ ആലപിച്ചാരംഭിച്ച സെമിനാർ സ്വാമി ഋതംഭരാനന്ദയുടെ സർവമത പ്രാർത്ഥനയോടെയാണ് സമാപിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.