മ്യാൻമർ‑തായ്‌ലൻഡ് ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. തകർന്നു വീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് നിഗമനം. മ്യാന്‍മറില്‍ മാത്രം 2056 പേര്‍ മരിച്ചതായാണ് സൈനിക ഭരണകൂടം ഇന്നലെ പുറത്തുവിട്ട കണക്ക്. 3900 പേർ പരിക്കേറ്റ് ചികിത്സയിലാണ്. 270 പേരെ കാണാതായെന്നും കണക്കുകള്‍ പറയുന്നു. തായ്‌ലന്‍ഡില്‍ 18 മരണം സ്ഥിരീകരിച്ചു.
അതേസമയം ഔദ്യോഗിക കണക്കുകളേക്കാള്‍ പതിന്മടങ്ങ് മരണം സംഭവിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. ഭൂചലനത്തിന് പിന്നാലെ വിദേശമാധ്യമങ്ങള്‍ക്ക് മ്യാന്‍മറിലെ സൈനിക ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. മ്യാന്‍മറിലെ ആറ് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മാൻഡലെയ്ക്ക് സമീപമുള്ള സൈഗോങ് നഗരത്തിൽ 80 ശതമാനം കെട്ടിടങ്ങളും തകർന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടം നടന്ന പ്രദേശങ്ങളിലെ ആശയ വിനിമയം ഇപ്പോഴും സാധാരണ വേഗം കൈവരിച്ചിട്ടില്ല. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. രക്ഷാദൗത്യത്തിനിടെ ഇന്നലെയും തുടർചലനങ്ങൾ അനുഭവപ്പെട്ടു.
മരിച്ചവരില്‍ 700‑ല്‍ അധികം മുസ്ലിം മത വിശ്വാസികള്‍ ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. റംസാൻ മാസത്തിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഉണ്ടായ ദുരന്തമായതിനാല്‍ തന്നെ നിരവധി വിശ്വാസികള്‍ പ്രാർത്ഥനയ്ക്കായും മറ്റും വിവിധ പള്ളികളിലും ആരാധനാ സ്ഥലങ്ങളിലുമുണ്ടായിരുന്നു. 60 ഓളം പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിക്കുകയോ ചെയ്തതായി മ്യാൻമർ മുസ്ലിം നെറ്റ്‌വർക്കിന്റെ സ്റ്റിയറിങ് കമ്മിറ്റി അംഗം തുൻ കി പറഞ്ഞു
ഭൂകമ്പത്തിന്റെ വ്യാപ്‌തി ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും യുഎൻ പറയുന്നു. പരിക്കേറ്റവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നതിനാൽ എല്ലാവർക്കും ചികിത്സ ഉറപ്പാക്കാനും ബുദ്ധിമുട്ടേറുകയാണ്. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.