22 January 2026, Thursday

Related news

January 11, 2026
January 9, 2026
January 3, 2026
January 3, 2026
December 28, 2025
December 27, 2025
December 17, 2025
December 17, 2025
December 12, 2025
December 9, 2025

മ്യാൻമർ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 144; തായ്‌ലൻഡിൽ കെട്ടിടം തകർന്നു എഴുപതോളം പേരെ കാണാതായി

Janayugom Webdesk
നേപ്യഡോ
March 28, 2025 6:31 pm

നെയ്പിഡോ: മ്യാന്‍മറിനെയും തായ്‌ലന്‍ഡിനെയും പിടിച്ചുലച്ച വന്‍ ഭൂചലനത്തില്‍ 144 മരണം. 750ലധികം പേര്‍ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായി പ്രാദേശിക ഭരണകൂടങ്ങള്‍ അറിയിച്ചു. 

ഇന്നലെ ഉച്ചയ്ക്ക് 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രതയുള്ള മറ്റൊരു ഭൂചലനവും അനുഭവപ്പെട്ടു. മാന്‍ഡലെയിലെ സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നിരവധി കെട്ടിടങ്ങള്‍ തകരുന്നതിന്റെ വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രന്തരായി കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടി. റോഡുകള്‍ വിണ്ടുകീറിയ അവസ്ഥയിലാണ്. 

മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിൽ ഒരു പള്ളി തകർന്നുവീണ് മൂന്നുപേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേയ്ക്ക് തകര്‍ന്നു വീണു. നെയ്പിഡോവിലെ 1000 കിടക്കകളുള്ള ഒരു ആശുപത്രിയിലും ഭൂചലനം നാശം വിതച്ചു. 

തായ്‌ലന്‍ഡിലും വന്‍ ആഘാതം അനുഭവപ്പെട്ടു. തലസ്ഥാനമായ ബാങ്കോക്കില്‍ നിര്‍മ്മാണത്തിലിരുന്ന 30 നില കെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. 80 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് വിവരം. ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. ഭൂചലനം ഉണ്ടായ സാഹചര്യത്തില്‍ ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. വിയറ്റ്നാമിലും ഇന്ത്യയില്‍ ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. 

ഭൂചലനത്തെ തുടര്‍ന്ന് മ്യാന്‍മറിലും തായ്‌ലന്‍ഡിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മ്യാന്‍മറില്‍ ഹെല്‍പ് ലൈന്‍ തുറന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങൾ നൽകാനും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി എക്സിൽ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.