
ഡ്രൈവർമാരിലെ ഉറക്കക്ഷീണം മുൻകൂട്ടി കണ്ടെത്തുന്നത് വഴി റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള സംവിധാനം കൃത്രിമബുദ്ധിയുടെ (എഐ) സഹായത്തോടെ വികസിപ്പിച്ചതിന് മഹാത്മാഗാന്ധി സർവകലാശാലക്ക് പേറ്റന്റ്. സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിലെ പ്രൊഫ. (ഡോ.) പുഷ്പലത കെ പി, ഗവേഷണ വിദ്യാർത്ഥിനി, ഡോ. വിനീത വിജയൻ എന്നിവർക്കാണ് “എ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം” എന്ന പേരിലുള്ള കണ്ടുപിടിത്തത്തിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചത്.
റോഡ് സുരക്ഷയിലെ ഏറ്റവും നിർണായക വെല്ലുവിളികളിലൊന്നായ ഡ്രൈവർ‑ക്ഷീണം പരിഹരിക്കുകയാണ് സവിശേഷ മെട്രിക്-ലേണിങ് ആർക്കിടെക്ചർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംവിധാനത്തിന്റെ ലക്ഷ്യം. ഇന്റലിജന്റ് വിഷൻ-അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും തത്സമയ പെരുമാറ്റ വിശകലനങ്ങളും ആസ്പദമാക്കിയുള്ള ഡോക്ടറൽ ഗവേഷണത്തിന്റെ ഫലമായാണ് ഇത് വികസിപ്പിച്ചത്.
മുഖഭാവങ്ങളിലെയും കണ്ണുകളുടെ ചലനങ്ങളിലെയും സൂക്ഷ്മ മാറ്റങ്ങൾ ഉൾപ്പെടെയുള്ള ദൃശ്യ സവിശേഷതകൾ വിശകലനം ചെയ്ത് ഡ്രൈവർമാരിലെ ഉറക്കക്ഷീണത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തന്നെ കണ്ടെത്താൻ ഈ സംവിധാനം സഹായിക്കും. മില്ലിസെക്കൻഡുകൾക്കുള്ളിൽ മുന്നറിയിപ്പ് നൽകുന്നതിലൂടെ ക്ഷീണവുമായി ബന്ധപ്പെട്ട അപകടങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കി.
തെറ്റായ അലാറങ്ങൾ കുറയ്ക്കുന്നതിനും കണ്ടെത്തലുകളിലെ കൃത്യത വർധിപ്പിക്കുന്നതിനുമായി ആധുനിക എഐ സാങ്കേതികവിദ്യകൾ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രാൻസ്ലേഷണൽ ഗവേഷണത്തിന് വലിയ സാധ്യതകളുള്ള ഈ കണ്ടുപിടിത്തം, വിവിധ ഡ്രൈവിങ് സാഹചര്യങ്ങളിൽ ഫീൽഡ് തല പരിശോധനകൾ നടത്തി പ്രായോഗികവൽക്കരിക്കുന്നതിനുള്ള അവസരങ്ങളും മുന്നോട്ടുവെക്കുന്നു. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിലുള്ള നിരവധി അന്താരാഷ്ട്ര പേറ്റന്റുകളുമായി നടത്തിയ താരതമ്യ പഠനത്തിലൂടെയാണ് ഈ കണ്ടുപിടിത്തത്തിന്റെ സാങ്കേതികമികവ് തെളിയിച്ചിരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.