24 January 2026, Saturday

Related news

January 22, 2026
January 21, 2026
January 17, 2026
January 17, 2026
January 10, 2026
January 7, 2026
January 7, 2026
January 1, 2026
December 28, 2025
December 26, 2025

പ്രകൃതി ദുരന്തങ്ങൾ മുന്‍കൂട്ടി അറിയാം; പുതിയ കണ്ടെത്തലുകളുമായി വിദ്യാർത്ഥികൾ

Janayugom Webdesk
ആലപ്പുഴ
November 16, 2024 9:50 pm

ചൂരൽ മലയിലെയും മുണ്ടക്കൈയിലെയും ദുരന്തങ്ങൾ മലയാളികൾക്ക് എന്നും ഒരു തീരാ നോവാണ്. ഈ അപകടങ്ങൾ മുന്നേ തിരിച്ചറിഞ്ഞെങ്കിൽ എന്ന് ചിന്തിക്കാത്ത ആരും ഉണ്ടാകില്ല. അതിനും ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കണ്ണൂർ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ വി ആനും നിഹാ സുരേഷും.
ഇന്റർഫെറോമെട്രിക് സിന്തറ്റിക് അപ്പേർച്ചർ റഡാർ (ഇൻസാർ) ടെക്നോളജി ഉപയോഗിച്ച് ഭൂമിയിലെ ചലനങ്ങൾ തിരിച്ചറിഞ്ഞ് പുത്തൻ സാങ്കേതിക വിദ്യയായ ജിഐഎസ്, എഐ പോലുള്ളവയുടെ സഹായത്തോടെ വിശകലനം ചെയ്ത് മുന്നറിയിപ്പ് നൽകാൻ പറ്റുന്ന ആശയമാണ് കൊച്ചുമിടുക്കികൾ അവതരിപ്പിച്ചിരിക്കുന്നത്. 

പ്രകൃതിയുടെ ചലനങ്ങൾക്ക് അനുസരിച്ച് മുന്നറിയിപ്പ് നൽകാൻ ഒരു ടവറും കുട്ടികൾ രൂപകല്പന ചെയ്തിട്ടുണ്ട്. അപകട ചലനങ്ങൾ ഉണ്ടാകുമ്പോൾ ഈ ടവറിൽ ലൈറ്റുകൾ തെളിയുകയും സൈറൺ മുഴങ്ങുകയും ചെയ്യും. കൂടാതെ ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്നതിനായി ഒരു ആപ്പും ഇവർ നിർമ്മിച്ചിട്ടുണ്ട്. സാമൂഹ്യ ശാസ്ത്ര അധ്യാപകനായ സുരേന്ദ്രന്റെയും അമേരിക്കൻ സയന്റിസ്റ്റായ റിനോയ് രവീന്ദ്രന്റെയും സഹായത്തോടെയാണ് ആനും നിഹയും തങ്ങളുടെ ആശയം വികസിപ്പിച്ചെടുത്തത്. വൊക്കേഷണൽ ഹയർസെക്കന്‍ഡറി വിഭാഗത്തിലും സമാനമായ വിഷയം അവതരിപ്പിച്ചു. കൽപ്പറ്റ ജിവിഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥികളായ രോഹിതും ശരണ്യയുമാണ് മഴ മാപിനിയുടെ സഹായത്താൽ മഴയുടെ അളവുകൾ മനസിലാക്കി ഓട്ടോമാറ്റിക് വാണിങ് സിസ്റ്റത്തിലൂടെ ജനങ്ങൾക്ക് ദുരന്ത മുന്നറിയിപ്പ് നൽകുന്ന സംവിധാനം അവതരിപ്പിച്ചത്. 

മണ്ണിലെ ജലവർധനവ് മണ്ണിടിച്ചിലിനെ മുമ്പേ മനസിലാക്കുവാനും ജലാശയങ്ങളിലെ അളവ് മുൻകൂട്ടി കണ്ടുപിടിച്ച് നദികൾ കരകവിയുന്നതിന് മുമ്പുതന്നെ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയുള്ള സംവിധാനവും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്നതിനു മുമ്പുള്ള സെൻസർ സൗണ്ട് സിസ്റ്റവും കുട്ടികൾ അവതരിപ്പിച്ച സംവിധാനത്തില്‍ ഉള്‍പ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.