കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്. 58കാരിയുടെ ഇടതു കാലിന് പകരം വലതു കാലിന് ഡോക്ടർ ശസ്ത്രക്രിയ നടത്തിയതായി പരാതി. കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തിക്കുന്ന നാഷണൽ ആശുപത്രിക്കെതിരെയാണ് ആരോപണം.
കക്കോടിക്ക് സമീപം മക്കടയിൽ നക്ഷത്ര വീട്ടിൽ സുകുമാരന്റെ ഭാര്യ സജ്ന (58) ആണ് ഡോക്ടറുടെ അനാസ്ഥയ്ക്ക് ഇരയായത്. സജ്നയെ എട്ടുമാസത്തോളമായി ചികിത്സിക്കുന്ന ഡോക്ടറാണ് പിഴവ് വരുത്തിയത്.
സജ്നയുടെ ഇടതു കാൽ വാതിലിനിടയിൽ കുടുങ്ങി കാലിന്റെ ഞരമ്പിന് തകരാറ് സംഭവിച്ചതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ നേരത്തെ ചികിത്സയ്ക്കെത്തിയിരുന്നത്. ഏറെനാളത്തെ ചികിത്സയ്ക്ക് ശഷം ഡോക്ടർ ചികിത്സിച്ച ഓർത്തോ വിഭാഗം മേധാവി കൂടിയായ ഡോക്ടർ ബഹിർ ഷാൻ ശത്രക്രിയയ്ക്ക് നിർദേശം നൽകുകയായിരുന്നുവെന്ന് സജ്നയുടെ ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്ന് തിങ്കളാഴ്ച്ച ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും സജ്നയെ ചൊവ്വാഴ്ച്ച ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. ശസ്ത്രക്രിയക്കായി രോമം നീക്കി ഇടതുകാൽ വൃത്തിയാക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മയക്കം വിട്ടപ്പോൾ കാൽ അനക്കാൻ പറ്റാതായതോടെയാണ് ഇടതുകാലിന് പകരം വലതുകാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് സജ്നയും ബന്ധുക്കളും തിരിച്ചറിഞ്ഞത്. തുടർന്ന് രോഗി നഴ്സുമാരെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ പരാതി പറഞ്ഞപ്പോൾ മാത്രമാണ് കാൽ മാറിയാണ് ശസ്ത്രക്രിയ ചെയ്തതെന്ന കാര്യം ഡോക്ടർ അറിയുന്നത്. തെറ്റുപറ്റിയെന്ന് ഡോക്ടർ ഏറ്റുപറഞ്ഞെന്ന് രോഗിയുടെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ രോഗിയുടെ ബന്ധുക്കൾ ആരോഗ്യ മന്ത്രിക്കും ഡിഎംഒക്കും പൊലീസിനും പരാതി നൽകി.
അതേ സമയം ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ സ്കാനിംഗിൽ വലതു കാലിന് ഭാഗികമായി തകരാറ് കണ്ടെത്തിയിരുന്നുവെന്നും അതേത്തുടർന്നാണ് വലതുകാലിന് ശസ്ത്രക്രിയ ചെയ്തതെന്നാണ് ആശുപത്രി മാനേജ്മെന്റ് വിശദീകരിച്ചത്. രണ്ടാഴ്ചയ്ക്കകം ഇടതുകാലിനും ശസ്ത്രക്രിയ ചെയ്തു നൽകുമെന്നും മാനേജ്മെന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.
English Summary: negligence in private hospital; Complaint that surgery was performed on the right leg instead of the left leg, video
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.