
ഷാർജയിൽ പുതിയ ഗതാഗത നിയമം നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. ഇനിമുതൽ ബൈക്കുകൾ, ലോറികൾ, ബസുകൾ എന്നിവയ്ക്ക് പ്രത്യേക പാതകളാണ് ഉണ്ടാകുകയെന്ന് അധികൃതർ അറിയിച്ചു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, മൊബിലിറ്റി ഒപ്റ്റിമൈസ് ചെയ്യുക, സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്നിവയാണ് പുതിയ നിയമത്തിലൂടെ ഷാർജ പോലീസ് ലക്ഷ്യമിടുന്നത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ഏകോപിപ്പിച്ചാണ് ഈ നിയമം നടപ്പിലാക്കുക. വലതുവശത്തെ അറ്റത്തുള്ള പാത ഹെവി വാഹനങ്ങൾക്കും ബസുകൾക്കും മാത്രമായി നീക്കിവച്ചിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. നാലുവരി പാതയിൽ വലതുനിന്ന് മൂന്നാമത്തെയും നാലാമത്തെയും പാതകൾ മോട്ടോർ വാഹനങ്ങൾക്ക് ഉപയോഗിക്കാം. മൂന്നുവരി റോഡുകളിൽ, മോട്ടോർ സൈക്കിളുകൾക്ക് മധ്യത്തിലോ വലത് പാതയിലോ സഞ്ചരിക്കാം. അതേസമയം, രണ്ട് വരി റോഡുകളിൽ ഗതാഗത നിയമങ്ങൾ അനുസരിച്ച് ബൈക്കുകൾ വലത് പാതയിൽ തന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു.
24 മണിക്കൂറും റഡാറുകൾ ഉപയോഗിച്ച് നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തും. നിയുക്ത റൂട്ടുകളും ഗതാഗത നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഷാർജയിലെ വിവിധ തെരുവുകളിൽ സ്മാർട്ട് ക്യാമറ സംവിധാനങ്ങളും സജ്ജീകരിക്കും. ഫെഡറൽ നിയമം അനുസരിച്ച്, ആർട്ടിക്കിൾ 8 പ്രകാരം ഒരു ഹെവി വാഹനം നിയം ലംഘിച്ചാൽ 1,500 ദിർഹം പിഴയാണ് ശിക്ഷയായി ലഭിക്കുക. ആർട്ടിക്കിൾ 70 പ്രകാരം ഡ്രൈവർമാർ ട്രാഫിക് അടയാളങ്ങളും നിർദ്ദേശങ്ങളും പാലിച്ചില്ലെങ്കിൽ 500 ദിർഹം പിഴയും വ്യവസ്ഥ ചെയ്യുന്നു. എല്ലാ റോഡ് ഉപയോക്താക്കളോടും ഗതാഗത നിയമങ്ങൾ പാലിക്കാനും നിയുക്ത പാതകൾ മാത്രം ഉപയോഗിക്കാനും ഷാർജ പൊലീസ് നിർദ്ദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.