
നേതാക്കൾ മരിക്കുമ്പോൾ മുഴങ്ങിക്കേൾക്കാറുള്ള ഒരു മുദ്രാവാക്യമാണിത്. ദുഃഖം ഘനീഭവിച്ചു നിൽക്കുന്ന ആ സന്ദർഭത്തിൽ, സിരകളിൽ ആവേശത്തിന്റെയും ആത്മാർത്ഥതയുടെയും വലിയ തിരമാലകൾ സൃഷ്ടിക്കുന്നതാണ് ഈ മുദ്രാവാക്യം. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയവരാണ് യഥാർത്ഥ രാഷ്ട്രീയനേതാക്കൾ.
മരണാനന്തരം, ഓർമ്മകളിലൂടെ മാത്രമല്ല, അവർ നയിച്ച ജീവിതം ജനങ്ങൾക്കു പകർന്നുനൽകിയ ആശയപരമായ ഊർജത്തിലൂടെയും യഥാർത്ഥ നേതാക്കൾ ദീര്‍ഘകാലം സമൂഹത്തിനു വെളിച്ചമായി ജീവിക്കും. ലെനിൻ, മാവോ, ഹോചിമിൻ, ചെഗുവേര, ഭഗത്‌സിങ് തുടങ്ങിയ പോരാളികൾ അങ്ങനെയാണ് ജനമനസുകളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അവരുടെ ജീവിതം ലളിതവും മാതൃകാപരവും ആയിരിക്കും. എന്നാൽ അപൂർവം ചിലനേതാക്കൾ മരണാനന്തരം കണ്ണ്, വൃക്ക തുടങ്ങിയ അവയവങ്ങൾ അപരിചിതരായ സഹജീവികൾക്ക് നൽകിയും ഈ മരണാനന്തര ജീവിതം അർത്ഥപൂർണമാക്കും. ചിലർ ശരീരം തന്നെ വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടുകൊടുത്തുകൊണ്ട് അന്യജീവനുതകും. അത് വളരെ വലിയ ഒരു ആശയമാണ്.
ആ ആശയത്തിന്റെ ഔന്നത്യത്തിലേക്ക് വളർന്ന് ഇന്ത്യൻ രാഷ്ട്രീയനഭസിൽ നക്ഷത്രതേജസ് ആർജ്ജിച്ചിരിക്കയാണ് സഖാവ് സുധാകർ റെഡ്ഡി. അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തിനുമുന്നിൽ നൂറുകണക്കിന് ചെങ്കുപ്പായക്കാർ ചെങ്കൊടി പകുതി താഴ്ത്തിപ്പിടിച്ചുകൊണ്ട് നടന്നു. തെലുങ്ക് നാടിന്റെ അന്ത്യാഭിവാദനരീതിയായ കോൽക്കളിയും താളവുമായി വനിതാ സഖാക്കളും സഞ്ചരിച്ചു. വികാരനിർഭരമായ ആ അന്ത്യയാത്ര പോയത് ഏതെങ്കിലും നദീതീരത്തെ, ചന്ദനമുട്ടികളടുക്കിയ ചിതയിലേക്കല്ല. ആ യാത്ര ഹൈദരാബാദിലെ ഗാന്ധി മെഡിക്കൽ കോളജിലേക്കായിരുന്നു. പ്രിയസഖാവിന്റെ പ്രിയശരീരം അവർ, അദ്ദേഹത്തിന്റെ ആഗ്രഹംപോലെ ആ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനായി നൽകി. പ്രിയസഖാവിന്റെ കണ്ണുകൾ എൽ ബി പ്രസാദ് കണ്ണാശുപത്രിയിലും നൽകി. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ സഖാവ് സുധാകർ റെഡ്ഡി രണ്ടുപേരുടെ കണ്ണുകൾക്ക് വെളിച്ചം നൽകിക്കൊണ്ട് ജീവിക്കും. ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം ആ രീതിയിൽ കൂടിയും സഫലമാകും.
അഖിലേന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള അപൂർവം രാഷ്ട്രീയനേതാക്കൾ മാത്രമേ സ്വന്തം മൃതശരീരം വൈദ്യശാസ്ത്രപഠനത്തിനായി വിട്ടുകൊടുത്തിട്ടുള്ളു. ഇവരുടെ ജീവിതം മനസിലാക്കിയാൽ, ഒരു കാര്യം വ്യക്തമാകും. ഇവരുടെ രാഷ്ട്രീയപ്രവർത്തനത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്ന് ശാസ്ത്രബോധം ആണ്. ഇവർ മരണാനന്തരം സ്വർഗമോ നരകമോ ഉണ്ടെന്നു കരുതിയവരല്ല. അവിടെയുണ്ടെന്നു പ്രചരിപ്പിക്കപ്പെടുന്ന സുന്ദരിമാരിലോ മദ്യപ്പുഴയിലോ ആസക്തരുമല്ല. അവർ സമൂഹത്തെ നരകയാതനകളിൽ നിന്നും മോചിപ്പിച്ച് സ്നേഹത്തിന്റെയും അധ്വാനത്തിന്റെയും പറുദീസയിലേക്ക് നയിക്കാൻ ശ്രമിച്ചവരാണ്. അതുകൊണ്ടുതന്നെ മതാധിഷ്ഠിത രാഷ്ട്രീയത്തിൽപ്പെട്ടവരാരും തന്നെ അവയവങ്ങളോ ശരീരമോ ദാനം ചെയ്തിട്ടില്ല.
കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്ന ഒരാൾമാത്രമാണ് മൃതശരീരം ദാനം ചെയ്തിട്ടുള്ളത്. അത് ഭൗതിക ശാസ്ത്രജ്ഞനും സോഷ്യലിസ്റ്റുമായിരുന്ന മധു ദന്തവാദേയാണ്. ശരീരം ദാനം ചെയ്തിട്ടുള്ള മുഖ്യമന്ത്രിമാർ കമ്മ്യൂണിസ്റ്റുകാരായ ജ്യോതിബസുവും ബുദ്ധദേവ് ഭട്ടാചാര്യയുമാണ്. കേരളത്തിൽനിന്നുള്ള രണ്ടു ലോക്‌സഭാംഗങ്ങളും ഒരു നിയമസഭാംഗവും മൃതദേഹദാനം നടത്തിയിട്ടുണ്ട്. അവർ കമ്മ്യൂണിസ്റ്റുകാരായ രാമണ്ണറെയും എം എം ലോറൻസും സൈമൺ ബ്രിട്ടോയുമാണ്. അഖിലേന്ത്യാതലത്തിൽ ശ്രദ്ധിക്കപ്പെട്ട നേതാക്കളിൽ മൃതദേഹദാനം നടത്തിയ രണ്ടുപേർ, രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച കേരളത്തിന്റെ സ്വന്തം ക്യാപ്റ്റൻ ലക്ഷ്മിയും സീതാറാം യെച്ചൂരിയുമാണ്. ഇരുവരും മാർക്സിന്റെ വഴിയേ സഞ്ചരിച്ചവർ. സഖാവ് സുധാകർ റെഡ്ഡിയെ തൃശൂരിൽ വച്ച് ഞാൻ കണ്ടിട്ടുണ്ട്. സൗമ്യനായ സഖാവ്. ഭൗതികമായിത്തന്നെ മറ്റുള്ളവരിലൂടെ ജീവിക്കുന്ന സഖാവിനു റെഡ് സല്യൂട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.