28 April 2024, Sunday

Related news

March 24, 2024
March 12, 2024
March 3, 2024
January 20, 2024
December 12, 2023
September 28, 2023
September 8, 2023
August 10, 2023
July 12, 2023
April 29, 2023

ആണവായുധ നയത്തില്‍ ഭരണഘടനാ ഭേദഗതിയുമായി ഉത്തര കൊറിയ

Janayugom Webdesk
പോങ്യാങ്
September 28, 2023 10:11 pm

ആണവായുധങ്ങളുടെ ഉല്പാദനം വർധിപ്പിക്കാനുള്ള ഭരണഘടനാ ഭേദഗതി പാസാക്കി ഉത്തര കൊറിയ. രണ്ടുദിവസത്തെ ചർച്ചയ്‌ക്കൊടുവിലാണ് പാർലമെന്റ് ഭരണഘടനാ ഭേദഗതി ഏകകണ്ഠമായി പാസാക്കിയത്. ആണവായുധങ്ങളുടെ നിർമ്മാണം രാജ്യത്തിന്റെ അടിസ്ഥാന നിയമങ്ങളിൽ ഒന്നാക്കി മാറ്റുന്ന നടപടിയാണ് ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കിയത്. അമേരിക്കയുടെ പ്രകോപനമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് രാജ്യത്തെ നയിച്ചതെന്ന് പ്രസിഡന്റ് കിം ജോങ് ഉൻ പറഞ്ഞു. ആണവായുധ നിർമ്മാണ നയം ഉത്തരകൊറിയയുടെ അടിസ്ഥാന നിയമമായി മാറ്റിയിരിക്കുകയാണ്. ഇത് ധിക്കരിക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. ആണവായുധങ്ങളുടെ ഉല്പാദനം ഗണ്യമായി വർധിപ്പിക്കുക, വിവിധ സേനകള്‍ക്ക് കീഴിൽ വിന്യസിക്കുക, അവ ഉപയോഗിക്കാനുള്ള മാർഗങ്ങൾ വൈവിധ്യവല്‍ക്കരിക്കുക എന്നീ നടപടികൾ സ്വീകരിക്കണമെന്നും കിം ജോങ് ഉന്‍ ആഹ്വാനം ചെയ്തു. അമേരിക്ക- ദക്ഷിണ കൊറിയ- ജപ്പാൻ സഖ്യം ഏഷ്യയിലെ നാറ്റോ കൂട്ടുകെട്ടാണെന്നും കിം ആരോപിച്ചു. അമേരിക്കയ്ക്ക് ബദലായി നിൽക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം വർധിപ്പിക്കണം. സൈനികാഭ്യാസങ്ങളിലൂടെയും തന്ത്രപ്രധാന മേഖലകളിൽ താവളങ്ങൾ സ്ഥാപിക്കുന്നതിലൂടെയും പ്രകോപനത്തിന്റെ അതിരുകൾ അമേരിക്ക ലംഘിച്ചതായും കിം പറഞ്ഞു. 

ഒരു വർഷം മുമ്പാണ് ഉത്തരകൊറിയയെ ആണവായുധ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന നിയമം അസംബ്ലി പാസാക്കിയത്. 2022ന്റെ തുടക്കം മുതൽ ഉത്തര കൊറിയ 100ലധികം മിസൈലുകളാണ് പരീക്ഷിച്ചത്. പുതിയ നയങ്ങൾ വടക്കുകിഴക്കൻ ഏഷ്യയിൽ പുതിയൊരു ശീതയുദ്ധത്തിനും കൊറിയൻ മേഖലയിൽ സൈനിക പിരിമുറുക്കങ്ങൾക്കും കാരണമാകുമെന്നും വിദഗ്‌ധർ പറയുന്നു. ഉത്തരകൊറിയയുടെ ഭരണഘടനാ ഭേദഗതി ആണവായുധ വികസനം കൂടുതൽ ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങളെയും റഷ്യയുമായുള്ള സൈനിക സഹകരണം വിപുലീകരിക്കാനുള്ള സാധ്യകളെയും സൂചിപ്പിക്കുന്നതായാണ് വിലയിരുത്തുന്നത്. 

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കിം കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇരുരാജ്യങ്ങൾക്കിടയിലുള്ള സൈനിക- സാമ്പത്തിക ബന്ധം കൂടുതൽ ഊർജിതമാക്കാനുള്ള തീരുമാനമായിരുന്നു. രാജ്യസുരക്ഷ എന്ന പേരിൽ മറ്റുരാജ്യങ്ങൾക്കെതിരെ ആണവായുധങ്ങൾ ആദ്യം തന്നെ പ്രയോഗിക്കാമെന്ന ഫസ്റ്റ് യൂസ് നയം കഴിഞ്ഞ വര്‍ഷമാണ് ഉ­ത്തര കൊറിയ സ്വീകരിച്ചത്. അതേസമയം, യുഎസുമായും ജപ്പാനുമായും സൈനിക സഹകരണം വിപുലീകരിക്കുന്നത് തുടരുമെന്നും ആണവ താല്പര്യങ്ങള്‍ ഉപേക്ഷിക്കാൻ ഉത്തര കൊറിയയുടെ മേൽ സമ്മർദം വർധിപ്പിക്കുന്നതിന് മറ്റ് അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. 

Eng­lish Summary:North Korea with con­sti­tu­tion­al amend­ment on nuclear weapons policy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.