24 January 2026, Saturday

Related news

January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 6, 2026
January 2, 2026

മനുഷ്യക്കുരുതിക്ക് ഒരുമാസം; ഗാസ ശ്മശാന ഭൂമി

Janayugom Webdesk
ജറുസലേം
November 7, 2023 6:45 am

ഒരു മാസം പിന്നിടുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മരണം പതിനായിരം കടന്നു. ഹമാസ് പോരാളികളുടെ അപ്രതീക്ഷിത ആക്രമണമുണ്ടായ ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ ഇടതടവില്ലാതെ നടത്തിയ വ്യോമ‑കര ആക്രമണങ്ങളില്‍ മരണസംഖ്യ 10,022 ആയി. മരിച്ചവരില്‍ 4500 ലേറെ കുട്ടികളും ഉള്‍പ്പെടുന്നതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 15 ലക്ഷത്തിലേറെ പേരാണ് വീടുപേക്ഷിച്ച് പലായനം ചെയ്തത്. 2500ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. വെസ്റ്റ് ബാങ്കില്‍ ഇതുവരെ 152 പലസ്തീനികളും കൊല്ലപ്പെട്ടു. ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തില്‍ 1400 പേരാണ് കൊല്ലപ്പെട്ടത്. 200ലേറെ ഇസ്രയേലി പൗരന്മാര്‍ ഹമാസിന്റെ ബന്ദികളായുണ്ട്. ഇതുവരെ 332 ഇസ്രയേലി സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. 

ഭക്ഷണവും മരുന്നും ഇന്ധനവുമില്ലാതെ ലക്ഷക്കണക്കിന് ഗാസാ നിവാസികള്‍ മരണത്തെ മുഖാമുഖം കാണുകയാണ്. മാനുഷിക സഹായമെത്തിക്കുന്നതിനായി വെടിനിര്‍ത്തല്‍ വേണമെന്ന ലോകരാജ്യങ്ങളുടെയും ആഗോള സംഘടനകളുടെയും ആവശ്യം വീണ്ടും ഇസ്രയേല്‍ തള്ളി. അതിനിടെ റാഫ അതിര്‍ത്തി ഇന്നലെ തുറന്ന് വിദേശപൗരന്മാര്‍ അടക്കമുള്ളവരെ പരിമിതമായ തോതില്‍ ഒഴിപ്പിച്ചു.
ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 45ലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. 450 കേന്ദ്രങ്ങളിലാണ് ഇന്നലെ മാത്രം ബോംബുകള്‍ വര്‍ഷിച്ചത്.

ഇതോടെ ഹമാസിന്റെ തുരങ്കങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ വരുത്താന്‍ കഴിഞ്ഞതായും സ്പെഷല്‍ ഓപ്പറേഷന്‍സ് വിഭാഗം മേധാവി ജമാല്‍ മൂസയെ വധിച്ചതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ നിന്ന് ഇന്നലെയും ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായി. ഹമാസിനെ സഹായിക്കുന്നതില്‍ നിന്ന് ഇറാനെ പ്രതിരോധിക്കാന്‍ ഗൈഡഡ് മിസൈല്‍ അന്തര്‍വാഹിനി പശ്ചിമേഷ്യന്‍ കടലിലേക്ക് അയച്ചതായി യുഎസ് സൈന്യം അറിയിച്ചു. ഇറാനുമായുള്ള യുഎസ് ബന്ധം കൂടുതല്‍ വഷളാക്കുന്നതാണ് പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. 

Eng­lish Summary:One month for human cre­ation; Gaza bur­ial ground
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.