11 December 2025, Thursday

ഗ്രാമ പ്രദേശങ്ങളിലെ കളിക്കളങ്ങളുടെ അഭാവം പരിഹരിക്കാൻ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’: മന്ത്രി വി അബ്ദുറഹിമാൻ

Janayugom Webdesk
മണ്ണാര്‍ക്കാട്
April 14, 2025 9:22 am

ഗ്രാമ പ്രദേശങ്ങളിലെ കളിക്കളങ്ങളുടെ അഭാവം പരിഹരിക്കാൻ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതി കൊണ്ട് സാധിച്ചെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന കളിസ്ഥലത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ നിർമ്മിച്ചു നൽകാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. ഭൂരിപക്ഷം പഞ്ചായത്തുകളിലും ആസ്തിവികസന ഫണ്ടുകൾ ഉപയോഗിച്ച് കളിക്കളങ്ങൾ നിർമ്മിക്കാൻ സാധിച്ചെന്നും മന്ത്രി കൂട്ടി ചേർത്തു. കൗമാരക്കാരിലെയും വിദ്യാർത്ഥി കളിലെയും കായികവാസന വളർത്തുന്നതിന് ഗോൾ, ഹെൽത്ത് കിഡ്സ് തുടങ്ങിയ പദ്ധതികൾ നടപ്പിൽ വരുത്തിയിട്ടുണ്ട്, രാജ്യത്ത് ആദ്യമായി കായികനയം രൂപീകരിച്ച സംസ്ഥാനം കൂടിയാണ് നമ്മുടേതെന്ന് മന്ത്രി പറഞ്ഞു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കളിസ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ 2023–24 വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചു കൊണ്ടുള്ള നിർമ്മാണ പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. 

അണ്ണാൻതൊടി സി എച്ച് സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് അഷറഫ് പദ്ധതി വിശദീകരണം നടത്തി. തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. എം സലിം, വൈസ് പ്രസിഡന്റ് പാർവതി ഹരിദാസ്, വാർഡ് മെമ്പർ എംസി രമേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഗഫൂർ കോൽക്കളത്തിൽ, മെഹർബാൻ ടീച്ചർ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. പി ബുഷറ, തങ്കം മഞ്ചാടിക്കൽ, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. മൻസൂറലി, ആറ്റബീവി, സി. പി സുബൈർ മറ്റു ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കായിക വകുപ്പിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹ്യ‑സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.