
സംസ്ഥാനത്ത് വിവിധ ഭൂനിയമങ്ങൾ പ്രകാരം നൽകിയ പട്ടയത്തിന്റെ അസൽ പകർപ്പ് നഷ്ടപ്പെട്ടവർക്ക് ഇനി ആശ്വസിക്കാം. അത്തരം കേസുകളിൽ ജില്ലാ കളക്ടർ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. റവന്യു മന്ത്രി കെ രാജന്റെ പ്രത്യേക ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു ഉത്തരവിറക്കാൻ സർക്കാർ തീരുമാനിച്ചത്. പട്ടയം നഷ്ടപ്പെട്ടു എന്ന കാരണത്താൽ നിരവധി അപേക്ഷകളാണ് മന്ത്രിക്ക് വന്നിരുന്നത്. അത്തരം പരാതികൾ മന്ത്രി കെ രാജൻ ഗൗരവമായി പരിശോധിക്കുകയും അതിന് പരിഹാരം ഉണ്ടാക്കണം എന്ന് നിർദ്ദേശിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ റവന്യു വകുപ്പ് നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടയം നഷ്ടപ്പെട്ടതു മൂലം ബാങ്കിൽ നിന്ന് വായ്പയെടുക്കാനോ, ഭൂമി ക്രയവിക്രയം ചെയ്യാനോ സാധിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. അത്തരം പ്രശ്നങ്ങൾക്കു കൂടി പരിഹാരമാവുകയാണ് ഈ ഉത്തരവിലൂടെ. താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലെ രജിസ്റ്ററുകളിലെ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തഹസിൽദാർ ജില്ലാ കളക്ടർക്ക് കൊടുക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജില്ലാ കളക്ടർ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കുക എന്ന് ഉത്തരവിൽ പറയുന്നുണ്ട്.
2020 ൽ സമാനമായി ഒരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിരുന്നു എങ്കിലും 1964 ലെ ചട്ടങ്ങൾ, 1995 ലെ ചട്ടങ്ങൾ, 1993 ലെ ചട്ടങ്ങൾ എന്നിങ്ങനെ മൂന്ന് ഭൂപതിവു ചട്ടങ്ങൾ പ്രകാരം അനുവദിക്കപ്പെട്ട ചട്ടങ്ങൾക്കു മാത്രമായിരുന്നു ആ ഉത്തരവ് ബാധകമായിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 15 വ്യത്യസ്ത ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിക്കപ്പെട്ട കേസുകളിൽ നിജസ്ഥിതി സർട്ടിഫിക്കറ്റ് ലഭിക്കും. വില്ലേജ് ഓഫിസിലെ തണ്ടപ്പേർ അക്കൗണ്ടിൽ പട്ടയ കക്ഷിയുടേയും തുടർന്നുള്ള നിയമാനുസൃത കൈമാറ്റങ്ങൾ മുഖേന നിലവിലെ കൈവശക്കാരന്റേയോ പേരിൽ ഭൂനികുതി ഒടുക്കി വരുന്നതുമായ സാഹചര്യങ്ങളിൽ പട്ടയ ഫയൽ പ്രകാരമുള്ള ഭൂമി തന്നെയാണ് കൈവശ ഭൂമിയെന്ന് ഉറപ്പു വരുത്തിക്കൊണ്ട് ആധികാരികത ബോധ്യപ്പെടുന്ന സംഗതികളിൽ പട്ടയം ലഭിച്ച ആളിൽ നിന്നും നിയമപ്രകാരം ഭൂമി കൈമാറ്റം ചെയ്തു ലഭിച്ച നിലവിലെ കൈവശക്കാരന്റെ പേരിൽ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.