10 December 2025, Wednesday

Related news

November 6, 2025
November 5, 2025
August 22, 2025
March 31, 2025
February 21, 2025
October 8, 2024
September 30, 2024
July 9, 2024
July 2, 2024
June 20, 2024

സംസ്ഥാനത്ത് പരിവാഹന്‍ ആപ്പ് തട്ടിപ്പ് വ്യാപകം; ഒരു മാസത്തിനിടെ പരാതിപ്പെട്ടത് 1832 പേർ

Janayugom Webdesk
കോഴിക്കോട്
July 9, 2024 8:27 pm

മോട്ടോർ വാഹനവകുപ്പിന്റെ ‘പരിവാഹൻ’ സംവിധാനത്തിന്റെ മറവിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നു. ഒരു മാസത്തിനിടെ 1832 പേരാണ് പരാതിയുമായി സൈബർ പൊലീസിനെ സമീപിച്ചത്. ഇതിനിടെ, തട്ടിപ്പുവിവരം പൊലീസിൽ അറിയിക്കുക മാത്രം ചെയ്തവർ വേറെയുമുണ്ട്. 

വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് നടക്കുന്നതെന്ന് പൊലീസ് പറയുന്നു. അതേസമയം, വിദ്യാസമ്പന്നരും വിരമിച്ച ഉദ്യോഗസ്ഥരുമെല്ലാം ഈ കെണിയിൽ കടുങ്ങുന്നുണ്ട്. വാട്സ്ആപ്പ്- എസ്എംഎസ് സന്ദേശമായി മൊബൈൽ ഫോണിൽ വരുന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. നിങ്ങളുടെ വാഹനം നിയമലംഘനത്തിൽപ്പെട്ടിട്ടുണ്ടെന്നും അതിവേഗത്തിൽ സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നുമായിരിക്കും സന്ദേശം. 

മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വരുന്ന സന്ദേശത്തിൽ നമ്മുടെ വാഹനത്തിന്റെ നമ്പർ, നിയമലംഘനം നടത്തിയ തീയതി, ഇതിനെതിരേ വകുപ്പ് പുറത്തിറക്കിയ പിഴ ചെലാൻ നമ്പർ എന്നിവ ഉൾപ്പെടുത്തിയിരിക്കും. നിയമലംഘനത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും തെളിവുകൾ കാണുന്നതിനും താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക എന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്. ഈ ടെക്സ്റ്റ് സന്ദേശത്തോടൊപ്പമുള്ള ആപ്ലിക്കേഷൻ ഫയലാണ് (apk) ഉപയോക്താക്കളെ കെണിയിലേക്ക് വീഴ്ത്തുന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ, ഐ ഫോണിന്റെ ആപ്പ് സ്റ്റോർ എന്നിവയിൽനിന്ന് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതിനുപകരം ആരെങ്കിലും അയച്ചുതരുന്ന ലിങ്കുകൾ വഴി ആപ്പിലേക്കു പോകുന്നതാണ് കെണിയിലകപ്പെടാൻ കൂടുതലും ഇടയാക്കുന്നതെന്ന് കോഴിക്കോട് സൈബർ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

ഈ ലിങ്കുകൾ മൊബൈലിൽ ഡൗൺലോഡ് ആകുമ്പോൾ ഗുണഭോക്താവ് നൽകുന്ന രണ്ട് ‘ഒകെ’ (യെസ്) നമ്മുടെ മൊബൈൽ വിദൂരത്തുനിന്ന് ഉപയോഗിക്കാനുള്ള (റിമോട്ട് ആക്സസ് സോഫ്റ്റ്വേർ) അനുമതി തട്ടിപ്പുകാർക്ക് നൽകും. ഇതുവഴി ഒടിപികൾ ഉപയോഗിക്കാനും നമ്മുടെ അക്കൗണ്ടിൽ പ്രവേശിച്ച് പണം പിൻവലിക്കാനും തട്ടിപ്പുകാർക്ക് സാധിക്കും. അതിനാൽ ഇത്തരം സന്ദേശങ്ങൾ കണ്ടാൽ അവഗണിക്കാനും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പിനിരയായത് ബോധ്യപ്പെട്ടാൽ ഒരുമണിക്കൂറിനകം പരാതി നൽകുന്നത് ഗുണകരമാകുമെന്നും പൊലീസ് വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Pari­va­han app fraud is ram­pant in the state; 1832 peo­ple com­plained in one month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.