22 January 2026, Thursday

പാര്‍ലമെന്റ് പ്രവര്‍ത്തിച്ചത് പകുതിയില്‍ താഴെ സമയം

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2023 11:42 pm

വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്റ് പ്രവര്‍ത്തിച്ചത് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിന്റെ പകുതിയില്‍ താഴെ സമയം മാത്രമാണ്. എന്നാല്‍ ബില്ലുകള്‍ പാസാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇരുസഭകളിലും വളരെ വേഗത്തിലായിരുന്നുവെന്ന് പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സഭാസമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള കണക്കനുസരിച്ച് നിശ്ചിതസമയത്തിന്റെ 43 ശതമാനം മാത്രമാണ് ലോക്‌സഭ പ്രവര്‍ത്തിച്ചത്. രാജ്യസഭ 55 ശതമാനവും. എന്നാല്‍ ഈ കാലയളവില്‍ 23 ബില്ലുകള്‍ പാസാക്കി. 17 സിറ്റിങ്ങുകളിലായി ലോക്‌സഭ 44മണിക്കൂര്‍ 15 മിനിറ്റ് സമ്മേളിച്ചു. ഇതില്‍ 19 മണിക്കൂര്‍ 59 മിനിറ്റ് അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കാണ് ഉപയോഗിച്ചത്. ചര്‍ച്ചകളില്‍ 60 അംഗങ്ങള്‍ പങ്കെടുത്തു.

പാസായ 23 ബില്ലുകളില്‍ ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ(ഭേദഗതി) ബില്‍, ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്‍, വന സംരക്ഷണ ഭേദഗതി ബില്‍, ഖനികളും ധാതുക്കളും(വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ എന്നിവ ഉള്‍പ്പെടുന്നു. മിക്ക ബില്ലുകളും സൂക്ഷ്മപരിശോധന കൂടാതെയാണ് പാസാക്കിയത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്‍, ഡിജിറ്റല്‍ വ്യക്തിഗത രേഖ നിയന്ത്രിക്കുന്ന ബില്‍, ലിഥിയം ഉള്‍പ്പെടെയുള്ള ധാതുക്കളുടെ ഖനനം സംബന്ധിച്ച ബിൽ തുടങ്ങിയവ അവതരിപ്പിച്ച് ഏഴ് ദിവസത്തിനുള്ളില്‍ പാസാക്കി. അനുസന്ധാൻ ദേശീയ റിസര്‍ച്ച് ഫൗണ്ടേഷൻ ബില്‍ 2023 അഞ്ചു ദിവസത്തിലാണ് പാസാക്കിയത്. ബില്ലുകളില്‍ മൂന്നെണ്ണം മാത്രമാണ് കമ്മിറ്റികള്‍ക്ക് വിട്ടത്-17ശതമാനം. കഴിഞ്ഞ മൂന്ന് സഭാസമ്മേളനങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. 23 ബില്ലുകള്‍ പാസാക്കിയതില്‍ ഏഴെണ്ണം സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. 

ഡല്‍ഹി സര്‍വീസസ് ബില്ലിലാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച നടന്നത്-ലോക്‌സഭയില്‍ 54 മിനിറ്റും രാജ്യസഭയില്‍ എട്ട് മണിക്കൂറും. ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്‍ ലോക്‌സഭയില്‍ 56മിനിറ്റും രാജ്യസഭയില്‍ ഒരു മണിക്കൂറും ചര്‍ച്ച ചെയ്തു. വനസംരക്ഷണ ഭേദഗതി നിയമത്തിനായി ലോക്‌സഭ 38 മിനിറ്റും രാജ്യസഭ ഒരു മണിക്കൂര്‍ 41 മിനിറ്റും മാറ്റിവച്ചു. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം: ലോക്‌സഭ-23 മിനിറ്റ്, രാജ്യസഭ-35 മിനിറ്റ്, ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ: ലോക്‌സഭ-19 മിനിറ്റ്, രാജ്യസഭ-ഒരു മണിക്കൂര്‍ 34 മിനിറ്റ് എന്നിങ്ങനെയാണ് ചെലവഴിച്ചത്. ഐഐഎം (ഭേദഗതി) ബില്‍, ഇന്റർ-സർവീസസ് ഓർഗനൈസേഷൻ ബില്‍ അടക്കമുള്ളവ 20 മിനിറ്റില്‍ ലോക്‌സഭ പാസാക്കി. 

Eng­lish Sum­ma­ry: Par­lia­ment func­tioned less than half the time

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.