
2026ലെ ശബരിമല തീര്‍ത്ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ അടുത്ത മാസം ആരംഭിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഈ മാസം 20ന് നടയടച്ചാല്‍ 10 ദിവസത്തെ അവധിക്ക് ശേഷം ഫെബ്രുവരി ആദ്യവാരം തന്നെ യോഗം ചേരും. തീര്‍ത്ഥാടനം മികച്ച രീതിയില്‍ നടത്തുന്നതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം സമയപരിധിയില്‍ എങ്ങനെ നടത്താമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനയുഗം ശബരിമല പ്രത്യേക പതിപ്പ് തത്ത്വമസി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നും കെ ജയകുമാര്‍.
കേരളത്തെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തുന്ന ഒന്നാണ് ശബരിമല. ഭക്ഷ്യവസ്തുക്കള്‍ക്കായി കേരളം മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കിലും കേരളത്തെ അനിവാര്യമായ രീതിയില്‍ മറ്റ് സംസ്ഥാനങ്ങള്‍ ആശ്രയിക്കുന്നത് ശബരിമല അയ്യപ്പനെ കാണാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹെെക്കോടതി നിര്‍ദേശ പ്രകാരം ഏഴ് വര്‍ഷം ദേവസ്വം ചീഫ് കമ്മിഷണറായി ചുമതല വഹിച്ചിരുന്ന കാലഘട്ടത്തിലാണ് ശബരിമലയുടെ വികസന പ്രശ്നങ്ങളും വിശ്വാസികളുടെ ആവശ്യങ്ങളുമെല്ലാം അറിയാനും പരിഹാരം കാണാനും കഴിഞ്ഞത്. ഒട്ടനവധി പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്ന സ്ഥലമാണ് ശബരിമല. അത്തരത്തില്‍ ശബരിമലയില്‍ നേരിട്ടിരുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ട്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് മനുഷ്യ വിസര്‍ജ്യം സംസ്കരണം. വര്‍ഷങ്ങളായി 37 സെപ്റ്റിക് ടാങ്കുകളിലാണ് ആ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. വലിയ ദുര്‍ഗന്ധത്തിനും ജലമലിനീകരണത്തിനും കാരണമാകുന്ന ഈ പ്രശ്നത്തിന്, സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 23 കോടി രൂപ കൊണ്ട് മലിനജല സംസ്കരണ പ്ലാന്റ് (എസ്ടിപി) നിര്‍മ്മിച്ച് പരിഹാരം കാണാന്‍ സാധിച്ചു. ദുര്‍ഗന്ധമുക്തമായ ശബരിമലയാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായത്. ബജറ്റില്‍ ശബരിമലയില്‍ ആധുനിക സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാൻ ആവശ്യമാണെന്ന് മാസ്റ്റര്‍ പ്ലാൻ വച്ച ശേഷം സര്‍ക്കാര്‍ നല്‍കിയ തുകയ്ക്കാണ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. പമ്പയിലെ ജലം മലിനമാകുന്നത് തടയാനും ഇതിലൂടെ സാധിച്ചു. ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കാരല്ല ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ നല്‍കുന്ന തുകയ്ക്കാണ് ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ഒരു രൂപ പോലും സര്‍ക്കാരിന് തൊടാൻ സാധിക്കില്ലെന്നും ഇന്നുവരെ സര്‍ക്കാര്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.