20 May 2024, Monday

Related news

September 12, 2022
June 20, 2022
June 19, 2022
June 18, 2022
June 18, 2022
June 18, 2022
June 16, 2022
June 16, 2022

അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നു; ട്രെയിനിനു തീയിട്ടു

Janayugom Webdesk
June 16, 2022 1:32 pm

സായുധസേനകളില്‍ ഹ്രസ്വകാല നിയമനം ലക്ഷ്യമിടുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപിക്കുന്നു. ബിഹാറിലെ കൈമുറില്‍ പ്രതിഷേധക്കാര്‍ ട്രെയിനിനു തീയിട്ടു. ബിഹാറിനു പുറമേ രാജസ്ഥാനിലും ഹരിയാനയിലും പദ്ധതിക്കെതിരെ പ്രതിഷേധം രൂക്ഷമായി. ജഹാനാബാദിലും മുസഫര്‍പുരിലും റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു. ബക്‌സറില്‍ റെയില്‍വേ പാളം പ്രതിഷേധക്കാര്‍ ഉപരോധിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളെ തെരുവിലിറക്കിയത്. പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. സൈനിക നിയമനം സര്‍ക്കാര്‍ എന്തിനാണ് പരീക്ഷണശാലയാക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം നീക്കണമെന്ന് ബിജെപി നേതാവ് വരുണ്‍ ഗാന്ധിയും ആവശ്യപ്പെട്ടു.

അഗ്‌നിപഥ് പദ്ധതിപ്രകാരം സൈന്യത്തിലെടുക്കുന്നവരുടെ പ്രായപരിധിയെച്ചൊല്ലിയാണ് പ്രധാന പ്രതിഷേധം. പതിനേഴര വയസ്സു മുതല്‍ 21 വയസ് വരെയുള്ളവര്‍ക്കാണ് പദ്ധതിപ്രകാരം സൈന്യത്തില്‍ അംഗമാകാന്‍ സാധിക്കുക. ഫലത്തില്‍ 21 വയസ്സു കഴിഞ്ഞ ഉദ്യോഗാര്‍ഥികള്‍ അവസരം നഷ്ടമാകുമെന്ന ഭയം നിമിത്തമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് നിയമന നടപടികള്‍ പാതിവഴി പിന്നിട്ടവരും അവസരം നഷ്ടമാകുമോ എന്ന ആശങ്ക നിമിത്തം പ്രതിഷേധവുമായി രംഗത്തുണ്ട്. സൈനിക നിയമനത്തിനുള്ള എഴുത്തുപരീക്ഷയും കായികക്ഷമതാ പരിശോധനകളും പൂര്‍ത്തിയാക്കിയവരാണ് ഇവര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരസേനയിലേക്കുള്ള നിയമന നടപടികള്‍ ആരംഭിച്ചിരുന്നു.

അഗ്‌നിപഥ് പദ്ധതിപ്രകാരം നാലു വര്‍ഷം അഗ്‌നിവീര്‍ ആകുന്നവരില്‍ 25 ശതമാനം പേര്‍ക്കു മാത്രമേ സ്ഥിര നിയമനം ലഭിക്കൂവെന്നതും പ്രതിഷേധത്തിനു കാരണമാണ്. ഇതു തൊഴില്‍ സാധ്യതയെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇനിയുള്ള സൈനിക നിയമനങ്ങളെല്ലാം അഗ്‌നിപഥ് പദ്ധതി വഴിയായിരിക്കുമെന്ന വ്യോമസേനാ മേധാവിയുടെ പ്രസ്താവനയും ആശയക്കുഴപ്പം വര്‍ധിപ്പിച്ചു.

Eng­lish sum­ma­ry; Protests spread against Agneepath project; The train caught fire

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.