ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചില്‍ നാല് മത്സരങ്ങളും തോറ്റ് പിന്നിലായതോടെ ടീമില്‍ മുതിര്‍ന്ന താരം രോഹിത് ശര്‍മ്മയുടെ സ്ഥാനം ചോദ്യചിഹ്നമായി മാറുന്നു. അതിനൊപ്പം മുന്‍ ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ രോഹിത് ശര്‍മയുടെ തുടര്‍ച്ചയായ പരാജയങ്ങളില്‍ ആരാധകര്‍ ഒട്ടും തൃപ്തരല്ല. നാല് മത്സരങ്ങളില്‍ നിന്നായി 38 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രോഹിത് പൂജ്യത്തിനു മടങ്ങിയിരുന്നു. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെയാണ് താരം പ്രതീക്ഷ നല്‍കിയെങ്കിലും ബാറ്റ് വീശിയത്. 9 പന്തില്‍ 17 റണ്‍സെടുത്തു. എന്നാല്‍ വലിയ സ്‌കോറിലെത്തും മുമ്പ് യാഷ് ദയാല്‍ ഹിറ്റ് മാനെ മടക്കി. ഈ സീസണില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് മുംബൈക്ക് ജയിക്കാനായത്. ഒരു കളിയിലും ഫോം ഇല്ലാതെ അദ്ദേഹത്തെ ഇങ്ങനെ ടീമില്‍ നിര്‍ത്തുന്നതിന്റെ ഉദ്ദേശം എന്താണെന്ന് ആരാധകരില്‍ പലരും എക്‌സില്‍ തുറന്നടിച്ചു. മത്സരത്തിനിടെ കമന്ററി ബോക്‌സില്‍ ഇരുന്നു മുന്‍ താരങ്ങളായ ഇയാന്‍ ബിഷപ്പ്, രവി ശാസ്ത്രി എന്നിവര്‍ രോഹിതിനെ വിമര്‍ശിച്ചിരുന്നു. മുംബൈക്ക് ഈ സീസണില്‍ ഇനിയെന്തെങ്കിലും പ്രതീക്ഷ വയ്ക്കണമെങ്കില്‍ രോഹിത് മികച്ച ഇന്നിങ്‌സ് കളിക്കേണ്ടതുണ്ടെന്നും ഇരുവരും പറഞ്ഞു.
അതേസമയം ഇടംകൈയ്യൻ പേസർമാർക്കെതിരെ രോഹിത് ശർമ്മയുടെ മോശം പ്രകടനങ്ങള്‍ തുടരുമ്പോഴും മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേള ജയവർധനെ താരത്തെ പിന്തുണയ്ക്കുന്നു. ഇടംകൈയ്യൻ ബൗളർമാരുടെ ആംഗിള്‍ മിക്ക വലങ്കയ്യൻ ഓപ്പണർമാർക്കും സ്വാഭാവികമായ വെല്ലുവിളിയാണ് എന്ന് അദ്ദേഹം പറഞ്ഞു. “അത് സ്വാഭാവികമായ ഒരു കാര്യമാണ്-ആ ആംഗിള്‍ മിക്ക വലങ്കയ്യൻ ഓപ്പണർമാർക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പക്ഷേ രോഹിത് വളരെ പരിചയസമ്പന്നനായ കളിക്കാരനാണ്. അവൻ കഠിനമായി പരിശീലിക്കുന്നുണ്ട്, അവൻ അത് മറികടക്കാനുള്ള ശ്രമത്തിലാണെന്ന് എനിക്ക് ഉറപ്പുണ്ട്, ” ജയവർധനെ പറഞ്ഞു.
2024 ഐപിഎല്‍ സീസണ്‍ മുതല്‍, 17 ഇന്നിംഗ്‌സുകളില്‍ നിന്ന് ഏഴ് തവണ രോഹിത് ഇടംകൈയ്യൻ പേസർമാർക്ക് മുന്നില്‍ പുറത്തായിട്ടുണ്ട്. ഐപിഎല്‍ 2025ല്‍ ഇതിനോടകം രണ്ട് തവണയും. അതിലൊന്ന് സിഎസ്‌കെക്കെതിരെ ഖലീല്‍ അഹമ്മദിന്റെ പന്തിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.