
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അത്യപൂര്‍വ്വനടപടിയുമായി അന്വേഷണ സംഘം . അറസ്റ്റ് മെമ്മോയിലും, ഇന്‍സ്പെക്ഷന്‍ മെമ്മോയിലും രാഹുല്‍ ഒപ്പിടാന്‍ കൂട്ടാക്കിയിട്ടില്ല. ഇതെ തുടര്‍ന്ന് രാഹുല്‍ നിസഹകരിച്ചുവെന്ന് ചൂണ്ടികാട്ടി ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണസംഘം സാക്ഷ്യപ്പെടുത്തി .ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രാഹുൽ ഒപ്പിടാൻ വഴങ്ങിയില്ല. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് ചോദ്യംചെയ്തത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ, ഒപ്പിടാത്തതിന്റെ പശ്ചാത്തലത്തിൽ ഗസറ്റഡ് ഓഫീസറെ എത്തിച്ച് സാക്ഷ്യപ്പെടുത്തുകയായിരുന്നു. രാഹുലിന്റെ അറസ്റ്റ് ബന്ധുക്കൾ അറിഞ്ഞുവെന്ന കാര്യം രാഹുലിനെ സന്ദർശിക്കാനെത്തിയ ബന്ധുവിൽനിന്ന് എഴുതിവാങ്ങുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ലൈംഗികപീഡന പരാതിയിൽ റിമാൻഡിൽ കഴിയുന്ന രാഹുലിനെ ചൊവ്വാഴ്ച ഹാജരാക്കാൻ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് ഉത്തരവിട്ടിട്ടുണ്ട്. പ്രതിഭാഗം നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഉത്തരവ്. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ജാമ്യാപേക്ഷയിൽ വിധിപറയും. കേസ് അന്വേഷിക്കുന്ന സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രാഹുലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് ചൊവ്വാഴ്ച മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് സൂചന. ശനിയാഴ്ച രാത്രി പാലക്കാട്ടുനിന്ന് അറസ്റ്റുചെയ്ത രാഹുലിനെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതലയുണ്ടായിരുന്ന പത്തനംതിട്ട കോടതിയിലാണ് ഹാജരാക്കിയിരുന്നത്. തുടർന്ന് മാവേലിക്കര സബ്ജയിലിൽ റിമാൻഡുചെയ്തു.
പ്രതിഭാഗം സമർപ്പിച്ച ജാമ്യഹർജിയും മറ്റ് വിവരങ്ങളും പത്തനംതിട്ടയിൽനിന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലേക്ക് പ്രത്യേക ദൂതൻവഴി തിങ്കളാഴ്ച എത്തിച്ചു. ഉച്ചകഴിഞ്ഞാണ് കേസ് പരിഗണിച്ചത്.കാനഡയിൽ ജോലിചെയ്യുന്ന കോട്ടയം സ്വദേശിയായ 31‑കാരിയാണ് പരാതിക്കാരി. 2024 ഏപ്രിൽ എട്ടിന് തിരുവല്ലയിലെ ഹോട്ടലിൽവെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഗർഭിണിയായെന്നും പിന്നീട് ഗർഭം സ്വയം അലസിപ്പോയെന്നും സൂംവീഡിയോ കോളിൽ എസ്‌ഐടിക്ക് നൽകിയ മൊഴിയിലുണ്ട്. പരസ്പരസമ്മതപ്രകാരമാണ് ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് ജാമ്യഹർജിയിൽ പ്രതിഭാഗം പറയുന്നത്. ബാക്കി ആരോപണങ്ങൾ നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.