13 February 2026, Friday

Related news

February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026

ലോക്കോ പൈലറ്റുമാരെ ദുരിതത്തിലാക്കി റെയില്‍വേ

ബേബി ആലുവ
കൊച്ചി
April 26, 2025 9:40 pm

ഒഴിവുകൾ നികത്താത്തതും ഡ്യൂട്ടിക്കിടയിലെ പ്രശ്നങ്ങൾക്ക് പരിഹാരമില്ലാത്തതും ലോക്കോ പൈലറ്റുമാരെ ദുരിതത്തിലാക്കുന്നു. ജോലിക്കിടയിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും ഭക്ഷണം കഴിക്കാനും ഇടവേള വേണമെന്ന ആവശ്യം കൂടി തള്ളിയതോടെ ലോക്കോ പൈലറ്റുമാർക്കിടയിൽ കടുത്ത അസംതൃപ്തിയാണ് ഉടലെടുത്തിരിക്കുന്നത്. 

നിരന്തരമായ പ്രക്ഷേഭങ്ങളുടെ ഫലമായി, ലോക്കോ പൈലറ്റുമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതിയിലായിരുന്നു മുഴുവൻ പ്രതീക്ഷയും. എന്നാൽ, ലോക്കോ പൈലറ്റുമാരുടെ സംഘടന മുന്നോട്ടുവച്ച കാതലായ ആവശ്യങ്ങളൊക്കെ സമിതി തള്ളി. സമിതി നിലപാടിനെതിരെ പാർലമെന്റിന് മുമ്പിലേക്ക് മാർച്ച് നടത്തി ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. 

വർഷങ്ങളായി നിരന്തരം ആവശ്യപ്പെടുന്നതും റെയില്‍വേ ബോർഡ് പരിഗണിക്കാത്തതുമായ വലിയ പട്ടികയാണ് ഓൾ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ നിരത്തുന്നത്. എട്ട് മുതൽ 12 മണിക്കൂറോ, ചരക്ക് വണ്ടികളിൽ 16 മണിക്കൂറോ തുടർച്ചയായി എൻജിനുകളിൽ ഡ്യൂട്ടി ചെയ്യേണ്ടതായി വരുന്നവർക്ക് ശുചിമുറി സൗകര്യമില്ല. ലോക്കോ പൈലറ്റുമാരിൽ ധാരാളം വനിതകളുമുണ്ട്. ആസ്ഥാനത്ത് 16 മണിക്കൂറും ഔട്ട് സ്റ്റേഷനുകളിൽ എട്ട് മണിക്കൂറുമാണ് വിശ്രമസമയമെങ്കിലും അത് കിട്ടാറില്ല. ആഴ്ചയിൽ ലഭിക്കുന്നത് 30 മണിക്കൂർ വിശ്രമം. ബോർഡ് 2018 ൽ പുറത്തിറക്കിയ കണക്ക് പ്രകാരം നിലവിൽ ഉപയോഗത്തിലുള്ള 15,000 ത്തോളം തീവണ്ടി എൻജിനുകളിൽ 883 എണ്ണത്തിൽ മാത്രമേ ശുചിമുറി സൗകര്യമുള്ളൂ. 

ഉന്നതാധികാര സമിതി വെറും പ്രഹസനമായിരുന്നു എന്നാണ് സംഘടനയുടെ ആരോപണം. ജോലി സമയത്ത് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും ഭക്ഷണം കഴിക്കാനും ഇടവേള അനുവദിക്കാനാവില്ലെന്നും ജോലി കഴിഞ്ഞ് ഹെഡ്ക്വാർട്ടേഴ്സിൽ വിശ്രമത്തിനായി ഓരോ ദിവസവും ലഭിക്കുന്ന സമയം വാരാന്ത വിശ്രമത്തിന്റെ കൂടെ ചേർക്കണമെന്നുമാണ് സമിതിയുടെ നിര്‍ദേശം. ജോലി സമയം എട്ട് മണിക്കൂറാക്കുക, ആഴ്ചയിലെ വിശ്രമസമയം 46 മണിക്കൂറാക്കുക, തുടർച്ചയായ രാത്രി ഡ്യൂട്ടി ഒഴിവാക്കുക എന്നിങ്ങനെ മറ്റ് ആവശ്യങ്ങളും പരിഗണിച്ചില്ല. ലോക്കോ ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുന്ന ഉന്നത ധികാരസമിതി നിര്‍ദേശങ്ങൾ നടപ്പിലാക്കിയാൽ ശക്തമായ സമര പരിപാടികൾ സ്വീകരിക്കാൻ നിർബന്ധിതരാകുമെന്ന് ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. 

ഒഴിവുകൾ നികത്താത്തതിനാൽ നിയമാനുസൃതമുള്ള അവധി പോലുമില്ല. മേയിൽ വലിയ എണ്ണം ലോക്കോ പൈലറ്റുമാർ കൂടി വിരമിക്കുന്നതോടെ നിലവിലെ പ്രശ്നങ്ങൾ ഏറെ രൂക്ഷമാകും.
അഞ്ച് വർഷമായി ലോക്കോ പൈലറ്റുമാരുടെ നിയമനം നടന്നിട്ടില്ല. അതേസമയം, ഈ വിഭാഗത്തിൽ മാത്രം 33,000 ത്തോളം ഒഴിവുകളുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.