8 January 2026, Thursday

Related news

October 25, 2025
June 10, 2024
April 7, 2024
February 27, 2024
February 15, 2024
January 31, 2024
January 29, 2024

രാജ്യസഭാ തെരഞ്ഞെടുപ്പ്; കര്‍ണാടകയിലും യുപിയിലും ഹിമാചലിലും ക്രോസ് വോട്ടിങ് 

മനു അഭിഷേക് സിങ്‌വി പരാജയപ്പെട്ടു
Janayugom Webdesk
ന്യൂഡല്‍ഹി
February 27, 2024 10:24 pm
കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ 15 രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി ക്രോസ് വോട്ടിങ്. ഹിമാചലില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും യുപിയില്‍ ഏഴ് സമാജ്‌വാദി പാര്‍ട്ടി എംഎല്‍എമാരും കര്‍ണാടകയില്‍ ഒരു ബിജെപി എംഎല്‍എയും ക്രോസ് വോട്ട് ചെയ്തു.
കര്‍ണാടക രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റിലാണ് വിജയിച്ചത്. ബിജെപിക്ക് ഒരു സീറ്റും ലഭിച്ചു. എഐസിസി ട്രഷറര്‍ അജയ് മാക്കന്‍, ഡോ. സയ്യിദ് നാസര്‍ ഹുസൈന്‍, ജി സി ചന്ദ്രശേഖര്‍ എന്നിവരാണ് വിജയിച്ചത്. ബിജെപിയുടെ നാരായണാ ഭാണ്ഡഗെയും വിജയിച്ചു. എംഎൽഎയുടെ ക്രോസ് വോട്ടിങ്ങാണ് ബിജെപിക്ക് തിരിച്ചടിയായത്. നാലൊഴിവുള്ള സംസ്ഥാനത്ത് എന്‍ഡിഎ സഖ്യം നിര്‍ത്തിയ ജെഡിഎസിന്റെ അഞ്ചാം സ്ഥാനാര്‍ഥി കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു.
ബിജെപി എംഎൽഎ എസ്‌ ടി സോമശേഖറാണ് കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തത്.   2019ൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ മറിച്ചിടാൻ ബിജെപിയിലേക്ക് ചേക്കേറിയ 16 എംഎൽഎമാരിൽ ഒരാളാണ് എസ്‌ ടി സോമശേഖർ. സമാന രീതിയിൽ 2019ൽ ബിജെപിയിലേക്ക് കൂറുമാറിയ ശിവറാം ഹെബ്ബാർ വോട്ടു ചെയ്യാൻ എത്താത്തതും പാർട്ടിക്ക് തിരിച്ചടിയായി.
ഹിമാചലിലെ ഏകസീറ്റില്‍ ക്രോസ് വോട്ടിങ്ങിന്റെ കരുത്തില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിങ്‌വിയെ ബിജെപിയുടെ ഹര്‍ഷ് മഹാജന്‍ പരാജയപ്പെടുത്തി. 68 അംഗ നിയമസഭയില്‍ 25 ബിജെപി എംഎല്‍എമാരാണ് ഹിമാചലിലുള്ളത്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ക്രോസ് വോട്ട് ചെയ്തു.
തെരഞ്ഞെടുപ്പിന് പിന്നാലെ അഞ്ചോ ആറോ എംഎല്‍എമാരെ സിആര്‍പിഎഫുകാര്‍ കൊണ്ടുപോയതായി മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സുഖു ആരോപിച്ചിരുന്നു. പിന്നാലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ഹരിയാനയിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിജയം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
യുപിയില്‍ ബിജെപി എട്ട് സീറ്റിലും സമാജ്‌വാദി പാര്‍ട്ടി രണ്ടെണ്ണത്തിലും വിജയിച്ചു. ഏഴ് സമാജ്‌വാദി പാര്‍ട്ടി എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തുവെന്നാണ് ബിജെപിയുടെ വാദം. പിന്തുണ നല്‍കിയതിന് ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക് ദളിനും (ആര്‍എല്‍ഡി) ബിജെപി നന്ദി പറഞ്ഞു. നിലവില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് ആര്‍എല്‍ഡി. എന്നാല്‍ വൈകാതെ ബിജെപി സഖ്യത്തിന്റെ ഭാഗമായേക്കുമെന്നും വിവരങ്ങളുണ്ട്. 41 രാജ്യസഭാ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവരാണ് ജയിച്ചത്.
Eng­lish Sum­ma­ry: Rajya Sab­ha Elec­tions; Cross vot­ing in Kar­nata­ka, UP and Himachal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.