
സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് പരിശീലകൻ സാബി അലോൺസോയെ പുറത്താക്കി. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ചിരവൈരികളായ ബാഴ്സലോണയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് നടപടി. പരസ്പര ധാരണയോടെയാണ് സാബി ക്ലബ്ബ് വിടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. സാബി അലോൺസോയ്ക്ക് പകരം റയൽ റിസർവ് ടീം പരിശീലകനും മുൻ താരവുമായ അൽവാരോ അർബെലോവ താൽക്കാലിക പരിശീലകനായി ചുമതലയേറ്റു. സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണയോട് പരാജയപ്പെട്ടത് ആരാധകരെയും മാനേജ്‌മെന്റിനെയും ചൊടിപ്പിച്ചിരുന്നു.
ലാലിഗയില്‍ നിലവിൽ പോയിന്റ് പട്ടികയിൽ ബാഴ്സലോണയേക്കാൾ നാല് പോയിന്റ് പിന്നിലാണ് റയൽ. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും സമീപകാലത്തുണ്ടായ മോശം പ്രകടനങ്ങൾ സാബിക്ക് തിരിച്ചടിയായി. സാബിയും ടീമിലെ താരങ്ങളും തമ്മിലുള്ള ബന്ധം വഷളായതും പുറത്താക്കലിലേക്ക് നയിച്ചതായാണ് വിവരം. ബയര്‍ ലെവർകൂസനിൽ നിന്നാണ് കഴിഞ്ഞ വര്‍ഷം ജൂൺ ഒന്നിന് കാർലോ ആഞ്ചലോട്ടിയുടെ പിൻഗാമിയായി സാബി എത്തിയത്. ടീമിനെ 34 മത്സരങ്ങളില്‍ പരിശീലിപ്പിച്ചു. 24 വിജയങ്ങളും ആറ് തോല്‍വിയും നാല് സമനിലയും നേടി. ക്ലബ്ബിന്റെ ഇതിഹാസ താരം കൂടിയായ സാബി അലോൺസോയ്ക്ക് ടീമിനെ പ്രതീക്ഷിച്ച ഉയരങ്ങളിലെത്തിക്കാൻ സാധിക്കാത്തതാണ് ഏഴു മാസത്തിനുള്ളിൽ തന്നെ പുറത്തേക്കുള്ള വഴി തുറന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.