
തെക്കൻ പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിൽ അപൂർവ ഇനം തുമ്പിയുടെ സാന്നിധ്യം ഗവേഷകർ സ്ഥിരീകരിച്ചു. ക്രോക്കോത്തെമിസ് എറിത്രിയ-(കാട്ടുചോലത്തുമ്പി) യെയാണ് മൂന്നാറിൽനിന്നും ഗവേഷകർ കണ്ടെത്തിയത്.
ആഫ്രിക്ക, മെഡിറ്ററേനിയൻ മേഖല, ഏഷ്യയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് സാധാരണയായി ഈ തുമ്പിയെ കണ്ടുവരുന്നത്. പശ്ചിമഘട്ടത്തിൽ ഉയർന്ന പ്രദേശങ്ങളിൽ ഇവയുടെ സാന്നിധ്യം പരിമിതായി കാണപ്പെട്ടിട്ടുന്നെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ക്രോക്കോതമസ് സെർവില്ലിയ (വയൽത്തുമ്പി) ആണെന്നാണ് ഇത് വരെ ശാസ്ത്ര ലോകം ധരിച്ചിരുന്നത്.
2019 മുതൽ ശരീരനിറം, ചിറകിലെ ശിരാവിന്യാസം, ആവാസവ്യവസ്ഥയിലെ വ്യത്യാസങ്ങൾ തുടങ്ങിയ സൂക്ഷ്മസവിശേഷതകളിലെ പഠനത്തോടെയാണ് ഉയർന്ന തണുപ്പുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ തുമ്പിയെ പശ്ചിമഘട്ടത്തിലും തിരിച്ചറിഞ്ഞത്. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് ശാസ്ത്ര ജേർണലായ ഇന്റർനാഷണൽ ജേർണൽ ഓഫ് ഒഡൊണേടോളജിയിൽ പ്രസിദ്ധീകരിച്ചു.
കേരളത്തിൽ ചിന്നാർ, പാമ്പാടും ചോല, ആനമുടി ചോല, രാജകുമാര, വാഗമൺ, പറമ്പിക്കുളം എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ തുമ്പിയെ ഡോ. കലേഷ് സദാശിവൻ, ബൈജു കെ (ടിഎൻഎച്ച്എസ്-തിരുവനന്തപുരം), ഡോ: ജാഫർ പാലോട്ട് (സുവോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ‑കോഴിക്കോട്), ഡോ. എബ്രഹാം സാമുവൽ(ടിഐഇഎസ്, കോട്ടയം), വിനയൻ പി നായർ (അൽഫോൻസാകോളജ്, പാലാ) എന്നിവരടങ്ങിയ പഠനസംഘം കണ്ടെത്തി.
ഐസ് ഏജ് കാലത്ത് കാലാവസ്ഥ തണുത്തപ്പോൾ, യൂറോപ്പും ഏഷ്യയും ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള സമശീതോഷ്ണ ജീവികൾ തെക്കോട്ട് കുടിയേറിയിരുന്നു, ഈ തുമ്പിയും അവയിൽപെട്ടതാണെന്ന് കരുതുന്നതായി പഠനത്തിന് നേതൃത്വം നൽകിയ കലേഷ് സദാശിവൻ പറയുന്നു. ഇതോടെ ഇന്ത്യയിൽ ഹിമാലയത്തിലും പശ്ചിമഘട്ടത്തിലും ഈ ഹിമയുഗ തുമ്പിയുടെ സാന്നിധ്യം സംശയാതീതമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.