23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

പാര്‍ലമെന്റിലെ പ്രതികാര നടപടി; 22ന് ഇന്ത്യയുടെ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
December 20, 2023 9:21 am

സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്ന എംപിമാരെ കൂട്ടത്തോടെ സഭയില്‍ നിന്നും പുറത്താക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ 22ന് ദേശീയ തലത്തില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യാ മുന്നണി യോഗം തീരുമാനിച്ചു.
പാര്‍ലമെന്റിനകത്തും പുറത്തും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ഇന്ത്യാ മുന്നണിയുടെ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗം ഉറച്ച തീരുമാനമെടുത്തു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെ പ്രതിപക്ഷ നിരയിലെ 28 പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ പരാജയം ഉറപ്പാക്കാനുള്ള ചര്‍ച്ചകളാണ് യോഗത്തില്‍ മുഖ്യമായും ഉയര്‍ന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ദേശം മമതാ ബാനര്‍ജി മുന്നോട്ടുവച്ചു. എഎപി ഉള്‍പ്പെടെ 12 പാര്‍ട്ടികള്‍ നിര്‍ദേശത്തെ പിന്തുണച്ചെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ദളിത് നേതാവായ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്ന പൊതു വിലയിരത്തല്‍ യോഗത്തില്‍ ഉയര്‍ന്നു.

അതേസമയം നിര്‍ദ്ദേശത്തോട് ഖാര്‍ഗെ വിയോജിപ്പ് അറിയിച്ചു. ആദ്യം തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം. ശേഷമാണ് പ്രധാനമന്ത്രി ആരെന്ന ഭൂരിപക്ഷ തീരുമാനം ഉണ്ടാകേണ്ടതെന്ന് യോഗത്തിനു ശേഷം ഖാര്‍ഗെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി, ലാലുപ്രസാദ് യാദവ്, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സുപ്രിയ സുലെ, മനോജ് ഝാ, വൈക്കോ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ലോക്‌സഭയില്‍ പ്രതിപക്ഷമില്ല

ലോക്‌സഭയില്‍ പ്രതിപക്ഷത്തെ ഇല്ലാതാക്കി സസ്പെന്‍ഷന്‍ രാജ്. ലോ‌ക‌്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543 ആണ്. നിലവില്‍ 21 സീറ്റുകള്‍ ഒഴി‍ഞ്ഞുകിടക്കുകയാണ്. 522 ആണ് നിലവിലെ അംഗസംഖ്യ. ഇതില്‍ 323 പേര്‍ ബിജെപി, ബിജെപി സഖ്യ പാര്‍ട്ടി എംപിമാരാണ്. ലോക‌്സഭയില്‍ അവശേഷിക്കുന്നത് 38 ഇന്ത്യ സഖ്യം എംപിമാരാണ്.
238 ആണ് രാജ്യസഭയിലെ അംഗസംഖ്യ. നൂറില്‍ താഴെ മാത്രം എംപിമാരാണ് ഉപരിസഭയില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ ശബ്ദമുയര്‍ത്തുന്നത്. ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെട്ട 95 രാജ്യസഭാ എംപിമാരില്‍ 45 പേരെ തിങ്കളാഴ്ചയും കഴിഞ്ഞ ആഴ്ചയിലുമായി പുറത്താക്കിയിരുന്നു. ഇന്ത്യാ സഖ്യത്തിന് 49 അംഗങ്ങള്‍ മാത്രമാണ് ഇനി ഉപരിസഭയില്‍ ബാക്കിയുള്ളത്. ബിജെപിക്ക് മാത്രമായി 93 അംഗങ്ങള്‍ രാജ്യസഭയിലുണ്ട്. ശൈത്യകാല സമ്മേളനം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ പുറത്താക്കല്‍ നടപടി തുടരാനാണ് ഭരണപക്ഷത്തിന്റെ നീക്കം.

Eng­lish Sum­ma­ry; Retal­i­a­tion against MPs; Indi­a’s protest on the 22nd
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.