
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും, രാഷ്ട്രീയ ജനതാദള്‍ സംസ്ഥാനവൈസ് പ്രസിഡന്റും , പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായ ചാരുപാറ രവി അന്തരിച്ചു. അദ്ദേഹത്തിന് 77വയസായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിതുര, ചാരുപാറ വസന്തവിലാസത്തിൽ ജനാർദനൻ ഉണ്ണിത്താൻറേയും സുമതിയമ്മയുടേയും മകനായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റും മാതൃഭൂമിയിലെ തൊഴിലാളികളുടെ സംഘടനയായ വോയ്‌സ് ഓഫ് മാതൃഭൂമി എംപ്ലോയീസിന്റെ തുടക്കം മുതലുള്ള പ്രസിഡന്റുമായിരുന്നു.
സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായിട്ടായിരുന്നു രാഷ്ട്രീയത്തിൽ തുടക്കം. വിദ്യാഭ്യാസകാലത്ത് ഐഎസ്ഒയുടെ ഭാരവാഹിയായിരുന്നു. ജനതാപാർട്ടി മുതലുള്ള ജനതാദൾ പ്രസ്ഥാനങ്ങളുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയായും നാഷണൽ കൗൺസിൽ അംഗമായും എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു.
തോട്ടം മേഖലയിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. 1980‑ൽ ജനതാ പാർട്ടി സ്ഥാനാർഥിയായി ആര്യനാട് നിന്നും 1996 നെയ്യാറ്റിൻകര നിയോജക മണ്ഡ ലത്തിൽ നിന്നും 2009‑ൽ നേമം നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചു. 1990‑ൽ റബ്ബർ ബോർഡ് വൈസ് ചെയർമാനായി. 1996‑ൽ കെഎസ്ആർടിസി ഡയറക്‌ടർ ബോർഡംഗം,2012 മുതൽ 2016 വരെ കാംകോ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ചായം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്‌ടർ ബോർഡംഗം, തൊളിക്കോട് ഗ്രാമപഞ്ചായത്ത് അംഗം, 6 വർഷം കിളിമാനൂർ കാർഷിക ഗ്രാമവികസന ബാങ്ക് ബോർഡംഗം, ആയുർവേദ കോളേജ് വികസന കമ്മിറ്റി അംഗം, മെഡിക്കൽ കോളേജ് വികസന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തി ച്ചു. എച്ച്എംഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്, ജയപ്രകാശ് കൾച്ചറൽ സെന്റർ സെക്രട്ടറി, സോഷ്യലിസ്റ്റ് പത്രിക മാനേജിംഗ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.