24 April 2025, Thursday
KSFE Galaxy Chits Banner 2

റയല്‍ റൂട്ടില്‍: ഏഴഴകില്‍ ഗണ്ണേഴ്സ്

Janayugom Webdesk
മാഡ്രിഡ്
March 5, 2025 9:52 pm

മാഡ്രിഡ് ഡെര്‍ബിയില്‍ റയല്‍ മാഡ്രിഡിന് ജയം. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ തോല്പിച്ചത്. നാലാം മിനിറ്റില്‍ റോഡ്രിഗോയിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഈ ഗോളിന് 32-ാം മിനിറ്റില്‍ അത്‌ലറ്റിക്കോ മറുപടി പറഞ്ഞു. ജൂലിയന്‍ അല്‍വാരസാണ് ഗോള്‍ നേടിയത്. ഇതോടെ ആദ്യപകുതി 1–1ന് സമനിലയില്‍ അവസാനിച്ചു.
രണ്ടാം പകുതിയുടെ 55-ാം മിനിറ്റില്‍ ബ്രഹീം ഡയസ് റയലിന് ലീഡ് നല്‍കി. പിന്നീട് തിരിച്ചടിക്കാന്‍ അത്‌ലറ്റിക്കോയ്ക്ക് സാധിക്കാതിരുന്നതോടെ റയല്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 

മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ ഗോള്‍മഴ പെയ്യിച്ചു. പിഎസ്‌വിയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ആഴ്സണല്‍ തകര്‍ത്തത്. ആഴ്സണലിനായി മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ഇരട്ടഗോളുകള്‍ കണ്ടെത്തി. 18-ാം മിനിറ്റിൽ ഡക്ലൻ റൈസിന്റെ ഉഗ്രൻ ഇടംകാലൻ ക്രോസിൽ നിന്നു ഹെഡറിലൂടെ യൂറിയൻ ടിംമ്പർ ആണ് ആഴ്സണലിന്റെ ഗോൾ വേട്ട ആരംഭിച്ചത്. മൂന്ന് മിനിറ്റിനുള്ളിൽ മൈൽസ് ലൂയിസ് സ്‌കെല്ലിയുടെ പാസിൽ നിന്ന് ഏഥൻ ന്വനേരി രണ്ടാം ഗോൾ നേടി. 31-ാമത്തെ മിനിറ്റിൽ ആഴ്സണല്‍ വീണ്ടും ഗോള്‍നേടിയതോടെ സ്കോര്‍ബോര്‍ഡില്‍ മൂന്ന് ഗോളുകളെത്തി. മിഖേൽ മെറീനോയാണ് മൂന്നാം ഗോളെത്തിച്ചത്. ഈ ഗോളിന് പിന്നാലെ മഞ്ഞ കാർഡ് മേടിച്ച സ്‌കെല്ലിയെ ആർട്ടെറ്റ പിൻവലിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ പാർട്ടി വഴങ്ങിയ പെനാൽറ്റി ലക്ഷ്യം കണ്ട നോഹ ലാങ് പിഎസ്‌വിക്ക് ഒരു ഗോള്‍ സമ്മാനിച്ചു. 

രണ്ടാം പകുതിയിൽ ഗോള്‍വേട്ട തുടര്‍ന്ന ആഴ്സണല്‍ 47-ാം മിനിറ്റില്‍ ഒഡെഗാര്‍ഡ് നാലാം ഗോള്‍ നേടി. ഈ ഗോള്‍ വീണ് തൊട്ടടുത്ത മിനിറ്റില്‍ തന്നെ ലിയാന്‍ഡ്രൊ ട്രൊസാർഡ് അഞ്ചാം ഗോള്‍ കൂട്ടിച്ചേര്‍ത്തു. 73-ാം മിനിറ്റില്‍ ഒഡെഗാര്‍ഡും 85-ാം മിനിറ്റില്‍ റിക്കാർഡോ കാലഫിയോരിയും ഗോള്‍ നേടിയതോടെ ഏഴ് ഗോളുകമായി പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ രണ്ടാം പാദത്തില്‍ വമ്പന്‍ ഗോളുകളുടെ വ്യത്യാസത്തില്‍ വിജയിച്ചാല്‍ മാത്രമേ പിഎസ്‌വിക്ക് ആഴ്സണലിനെ മറികടന്ന് ക്വാര്‍ട്ടറിലെത്താനാകു. അതിനാല്‍ തന്നെ ആഴ്സണല്‍ ഇതിനോടകം ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്.
ലില്ലെ-ഡോര്‍ട്ട്മുണ്ട് മത്സരം സമനിലയില്‍ കലാശിച്ചു. മത്സരത്തില്‍ ഇരുവരും ഓരോ ഗോള്‍ വീതം നേ‍ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.