3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 24, 2026
February 22, 2026
February 22, 2026
February 16, 2026

ചെമ്പടയുടെ രണ്ടടിയില്‍ റയല്‍ തരിപ്പണം

എംബാപ്പെ പെനാല്‍റ്റി പാഴാക്കി
Janayugom Webdesk
ലണ്ടന്‍
November 28, 2024 10:17 pm

ഇംഗ്ലീഷ് കരുത്തരും സ്പാനിഷ് വമ്പന്മാരും ഏറ്റുമുട്ടിയ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ ത­കര്‍ത്ത് ലിവര്‍പൂള്‍. യുവേഫ ചാമ്പ്യ­ന്‍സ് ലീഗില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. അലക്‌സിസ് മാക് അലിസ്റ്ററും കോഡി ഗാക്‌പോയും ലിവര്‍പൂളിനായി ഗോളുകള്‍ നേടി. റയല്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പെനാൽറ്റി നഷ്ടമാക്കിയ മത്സരത്തില്‍ ലിവര്‍പൂളിനായി മുഹമ്മദ് സലായും പെനാല്‍റ്റി നഷ്ടമാക്കിയിരുന്നു.

ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ഗതി നിർണയിച്ച രണ്ടു ഗോളും പിറന്നത്. 52–ാം മിനിറ്റില്‍ മക് അലിസ്റ്റർ ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ നേടി. എംബാപ്പെയെ ഇബ്രാഹിം കൊണാറ്റെയും വിര്‍ജില്‍ വാന്‍ഡിക്കും പൂട്ടിയതോടെ റയല്‍ മുന്നേറ്റം പാളി. എന്നാല്‍ ലൂക്കാസ് വാസ്ക്വേസിനെ ബോക്സില്‍ റോബര്‍ട്സണ്‍ വീഴ്ത്തിയതിന് 61-ാം മിനിറ്റില്‍ റയലിന് അനുകൂലമായി പെ­നാല്‍റ്റി കിക്ക് ലഭിച്ചതോടെ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അവസരം ഒരുങ്ങി. എംബാപ്പെയുടെ കിക്ക് പക്ഷെ ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ കെല്ലെഹര്‍ തടുത്തിട്ടതോടെ റയലിന്റെ പ്രതീക്ഷകള്‍ മങ്ങി. 70-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താനുള്ള അവസരം ലിവര്‍പൂളും പാഴാക്കി. പെനാ­ല്‍റ്റി എടുത്ത സലാ പന്ത് പുറത്തേക്കടിച്ചു കളഞ്ഞു. 76–ാം മിനിറ്റില്‍ കോ­ഡി ഗാക്പോ ലിവർപൂളിനായി രണ്ടാം ഗോള്‍ കണ്ടെത്തി. 

ഇതോടെ, പുതിയ ഫോർമാറ്റിൽ നടത്തുന്ന യുവേഫ ചാമ്പ്യൻസ് ലീഗിലെ അഞ്ച് മത്സരങ്ങളിൽ മൂന്നും തോറ്റെന്ന നാണക്കേടുകൂടിയായി റ­യലിന്. അഞ്ച് കളികളിൽനിന്ന് ആറു പോയിന്റുമായി 24–ാം സ്ഥാനത്താണ് റയൽ. ടൂർണമെന്റിൽ സാധ്യതകൾ നിലനിർത്താൻ പ്ലേഓഫ് സ്ഥാനത്തിനായി പോരാടേണ്ട അവസ്ഥയുമായി. മറുവശത്ത്, കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് ലിവർപൂളിന്റെ കുതിപ്പ്. 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അവർ.
ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ആസ്റ്റൻ വില്ലയും യുവന്റസും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. മറ്റൊരു മത്സരത്തില്‍ ഡൈനാമോ സാഗ്രെബിനെ ബൊറൂസിയ ഡോ­ർട്ട്മുണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.