2 October 2024, Wednesday
KSFE Galaxy Chits Banner 2

ടയര്‍ കമ്പനികളുടെ ദ്രോഹത്തിന് റബ്ബര്‍ ബോര്‍ഡിന്റെ ഒത്താശ

കോട്ടയം
സരിതകൃഷ്ണൻ
October 2, 2024 11:21 am

അന്താരാഷ്ട്ര വിപണിയിൽ ടയർവില കുതിക്കുമ്പോൾ സംസ്ഥാനത്ത് റബ്ബറിന്റെ കുതിപ്പിന് കൂച്ചുവിലങ്ങിട്ട് ടയർകമ്പനികൾ. റബ്ബർബോർഡിന്റെ ഒ­ത്താശയോടെയാണ് പുതിയ നീക്കമെന്നാണ് കർഷകരുടെ ആ­രോപണം. അന്താരാഷ്ട്ര വിപണിയിൽ 240 രൂപ റബ്ബറിന് വിലയുള്ളപ്പോഴും സംസ്ഥാനത്ത് ഈ വില കർഷകർക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ ആഴ്ച മാത്രം കിലോയ്ക്ക് 16 രൂപ നഷ്ടത്തിലാണ് കർഷകർ റബ്ബർ വിറ്റത്. കിലോയ്ക്ക് 252 രൂപ വരെ കൈനീട്ടി വാങ്ങിയ കർഷകർക്ക് വിലത്തകർച്ച കൈ­പൊള്ളിച്ചിരിക്കുകയാണ്. കൊച്ചി വിലയേക്കാൾ കിലോയ്ക്ക് 20 രൂപ കൂടുതലാണ് ബാങ്കോക്കിൽ ആർ എസ് എസ്-4ന് വില. 

കാലാവസ്ഥ തെളിഞ്ഞതോടെ ടാപ്പിങ് മെച്ചപ്പെട്ടെങ്കിലും കിട്ടുന്ന ഷീറ്റിന് കർഷകർക്ക് മതിയായ വില കിട്ടുന്നില്ല എന്നാണ് കർഷക സമൂഹം പറയുന്നത്. വാരാന്ത്യം വ്യാപാരം നിർത്തിയിട്ടും വരും ദിവസങ്ങളിലേക്ക് വിലകുറച്ചാണ് ടയർ കമ്പനികൾ വീണ്ടും ആവശ്യപ്പെടുന്നത്. കൊച്ചി വില ആർ എസ് എസ്-4 കിലോ 225 രൂപ, ആർ എസ് എസ്-5 കി. 222 രൂപ, അവധി വില ചൈന- 201 രൂപ, ടോക്കിയോ ‑231 രൂപ, തയ്യാർ നിരക്ക് ബാങ്കോക്ക്-245 രൂപ. മുഖ്യ അവധി വ്യാപാരം ഉണർന്നത് റബ്ബർ കയറ്റുമതി രാജ്യങ്ങളെയാകെ ആ­വേശത്തിലാക്കി. തായ്‍ലന്റ്, ഇന്തോനേഷ്യ, മലേഷ്യൻ മാർക്കറ്റുകളിലൊക്കെ കയറ്റുമതിക്കാ­ർ വില ഉയർത്തി. അവധി വ്യാപാരത്തിലും ത­യ്യാർ നിരക്കിലും രാജ്യാന്തര വില ഉയർന്നിരിക്കെ വൻകിട ടയർ കമ്പനികൾ ഇറക്കുമതിയിൽ നിന്ന് പിന്മാറിയിട്ടുണ്ട്. ഏഷ്യൻ റബ്ബർ മാർക്കറ്റുകൾ പലതും കുതിപ്പിലേക്ക് തിരിഞ്ഞെങ്കിലും ഇ­ന്ത്യൻ റബ്ബറിന് തിരിച്ചടി നേരിട്ടു. ഇറക്കുമതി സാധ്യമല്ലാതെ വന്നതോടെ പ്രമുഖ ടയർ കമ്പനികൾ എല്ലാവരും കേരളത്തിൽ നിലയുറപ്പിച്ചു. 

എന്നാൽ കർഷകരെ പരിഗണിക്കാതെ വിപണിയിൽ റബ്ബറിന്റെ വിലയിടിച്ച് ചരക്ക് കൈ­ക്കലാക്കാനായിരുന്നു ടയർ കമ്പനികളുടെയാകെ ശ്രമം. ഇതിനായി ടയർ കമ്പനികളും റബ്ബർബോർഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോപണമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വിപണിയിൽ റബ്ബറിന്റെ വില കൂട്ടരുതെന്ന് തീരുമാനമായെന്നും കർഷകർ ആരോപിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ വിലയേറുമ്പോഴും കർഷകർക്ക് ലഭിക്കുന്നത് 223–224 രൂപ മാത്രമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.