
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം കവർന്ന കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് ജഡ്ജി ഡോ. സി എസ് മോഹിത് നാളെ വിധി പറയും.
അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ ഒളിവിൽപോകാൻ സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്റെ ഒരു വാദം. കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ജാമ്യം നൽകരുത്. തുടരന്വേഷണം ആവശ്യമുണ്ട്. റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരും പോറ്റിയും തമ്മിലുള്ള ബന്ധം സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്തണം. നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്ക്, ഏതെല്ലാം തരത്തിൽ നഷ്ടമുണ്ടായിട്ടുണ്ട് തുടങ്ങിയ തലങ്ങളിലും അന്വേഷണം നടത്തി അവ വീണ്ടെടുക്കണം. ഉയർന്ന ജാമ്യത്തുക ഉൾപ്പെടെയുള്ള കടുത്ത ഉപാധികൾ വ്യവസ്ഥ ചെയ്യണമെന്നും പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ വാദിച്ചു.
ഈ കേസിൽ ജാമ്യം ലഭിച്ചാലും കട്ടിളപ്പാളിയിലെ സ്വർണാപഹരണ കേസിൽ പ്രതിയായതിനാൽ പോറ്റി ജയിൽ മോചിതനാകില്ല. കട്ടിളപ്പാളി കേസിൽ നവംബർ മൂന്നിനാണ് പോറ്റിയെ അറസ്റ്റ് ചെയ്തത്. 90 ദിവസം ഫെബ്രുവരി ഒന്നിന് പൂർത്തിയാകും. ഇതിനു മുമ്പ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഇരുകേസുകളിലും ജാമ്യം നേടി പോറ്റി ജയിൽ മോചിതനായേക്കും. അതിനു മുമ്പ് ഇടക്കാല കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ശബരിമലയിൽ നിന്നു ശേഖരിച്ച സാമ്പിളുകളിൽ തിരുവനന്തപുരം വിഎസ്എസ്‌സിയുടെ റിപ്പോർട്ട് കേസ് കൂടുതൽ സങ്കീർണമാക്കിയെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. കൂടുതൽപേരുടെ അറസ്റ്റിനും സാധ്യതയുണ്ട്. തൊണ്ടിമുതൽ കണ്ടെടുക്കാതെ കുറ്റപത്രം സമർപ്പിക്കുന്നതിന്റെ സാധുതയും എസ്ഐടി വിലയിരുത്തുന്നുണ്ട്. പരമാവധി തെളിവുകളും മൊഴികളും അടങ്ങുന്ന കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾ കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യയുണ്ടെന്നുമാണ് എസ്ഐടിയുടെ ഭയം.
ഇതിനിടെ, ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ് ശ്രീകുമാറിനെ ഒരു ദിവസത്തേക്ക് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ശ്രീകുമാറിന്റെ കൂടുതൽ മൊഴിയെടുക്കണമെന്ന ആവശ്യത്തിലാണ് ഒരു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ചോദ്യം ചെയ്തശേഷം വൈകിട്ട് ശ്രീകുമാറിനെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മടക്കി അയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.