10 December 2025, Wednesday

Related news

December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 4, 2025

സഞ്ജുവും അഖിലും തിളങ്ങി; സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

Janayugom Webdesk
ഹൈദരാബാദ്
November 24, 2024 10:09 am

സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളത്തിന്‌ വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തിൽ സർവീസസിനെ മൂന്ന് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. 11 പന്ത് ബാക്കി നില്ക്കെ കേരളം ലക്ഷ്യത്തിലെത്തി. ടോസ് നേടിയ കേരളം ഫീൽഡിങ് തെരെഞ്ഞെടുക്കുകയായിരുന്നു. സർവീസസിന്റെ ഓപ്പണർമാരെ ആദ്യം തന്നെ മടക്കി നിധീഷ് കേരളത്തിന് മികച്ച തുടക്കം നൽകി. എന്നാൽ ക്യാപ്റ്റൻ മോഹിത് അഹ്ലാവത്തും വിനീത് ധന്കറും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 40 റൺസ് പിറന്നു. ധന്കർ 29 പന്തിൽ 41ഉം വിനീത് 28 പന്തിൽ 35ഉം റൺസെടുത്തു. 28 റൺസെടുത്ത അരുൺകുമാറും സർവീസസ് ബാറ്റിംഗ് നിരയിൽ തിളങ്ങി. 20 ഓവറിൽ 9വിക്കറ്റിന് 149 റൺസെന്ന നിലയിൽ സർവീസസ് ഇന്നിങ്സിന് അവസാനമായി. അഞ്ചു വിക്കറ്റുമായി സർവീസസിന്റെ മധ്യ നിരയെ തകർത്തെറിഞ്ഞ അഖിൽ സ്‌കറിയയുടെ പ്രകടനമാണ് കേരള ബൌളിംഗ് നിരയിൽ നിർണ്ണായകമായത്. നാലോവാറിൽ 30 റൺസ് മാത്രം വിട്ടു നൽകിയാണ് അഖിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ജലജ് സക്സേനയ്ക്ക് ശേഷം ടൂർണമെന്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കേരള ബൗളറാണ് അഖിൽ. നിധീഷ് രണ്ടും വിനോദ് കുമാർ, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്‌ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്ന് ഉജ്ജ്വല തുടക്കമാണ് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 73 റൺസ് പിറന്നു. 27 റൺസെടുത്ത രോഹനും നാല് റൺസെടുത്ത വിഷ്ണു വിനോദും അടുത്തടുത്ത് പുറത്തായെങ്കിലും മുഹമ്മദ്‌ അസറുദീനും സൽമാൻ നിസ്സറിനുമൊപ്പം സഞ്ജു ഇന്നിങ്സ് മുന്നോട്ടു നീക്കി. സ്കോർ 123ൽ നില്ക്കെ 75 റൺസെടുത്ത സഞ്ജു മടങ്ങി. 45 പന്തിൽ പത്തു ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. ലക്ഷ്യത്തോട് അടുക്കെ ഏതാനും വിക്കറ്റുകൾ നഷ്ടമായെങ്കിലും 21 റൺസുമായി പുറത്താക്കാതെ നിന്ന് സൽമാൻ നിസാർ കേരളത്തെ വിജയത്തിലെത്തിച്ചു. അഖിൽ സ്കറിയയാണ് മാൻ ഓഫ് ദി മാച്ച്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.