
അടുത്ത വർഷം മുതൽ സംസ്ഥാന ശാസ്ത്രമേളയ്ക്ക് സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്നും സമ്മാനത്തുക ഇരട്ടിയായി വർധിപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 57-ാമത് സംസ്ഥാനതല സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് മോയൻസ് ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ത്ഥികളില്‍ നന്നെ ചെറുപ്പത്തില്‍ തന്നെ ശാസ്ത്രാവബോധം വളര്‍ത്തിയെടുക്കാനും പുതിയ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും സ്കൂള്‍ ശാസ്ത്രമേള വലിയ പങ്കുവഹിച്ചിട്ടുണ്ട്. ശാസ്ത്രബോധവും അഭിരുചികളും നാടിന്റെ മുന്നോട്ടുപോക്കിന് അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ സ്കൂളിലും ഒരുപോലെ പ്രാർത്ഥന നടത്തുന്നതിനായി പ്രാർത്ഥനയിലെ ഏകീകരണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കും. ചില മത സംഘടനകളുടെ സ്കൂളുകളിൽ പ്രത്യേക പ്രാർത്ഥന നടത്തുന്നത് മൂലം പല വിദ്യാർത്ഥികൾക്കും അത് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് പ്രാർത്ഥന ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങളെന്നം ഭരണഘടന മൂല്യങ്ങളും ശാസ്ത്രബോധവുമുള്ള പ്രാർത്ഥനകളാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലയിലെ എംഎൽഎമാർ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ഡിഡിഇ തുടങ്ങിയവരും പങ്കെടുത്തു. പാലക്കാട് നഗരത്തിലെ ആറ് സ്കൂളുകളിലെ ഏഴുവേദികളിലായി ഇന്ന് മുതല്‍ ശാസ്ത്രോത്സവം നടക്കും. 180 ഇനങ്ങളിലായി 8500 വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. പ്രവൃത്തിപരിചയമേള ബിഎംഎച്ച്എസ്എസിലും, ശാസ്ത്രമേള ഭാരത് മാതാ എച്ച്എസ്എസിലും സോഷ്യൽ സയൻസ് മേള ബിഗ്ബസാറിലും, ഗണിതമേള എംഇഎസിലും ഐടി മേള കാണിക്കമാതാ കോൺവന്റ് സ്കൂളിലും സ്കിൽ ഫെസ്റ്റ് ചെറിയ കോട്ടമൈതാനത്തുമാണ് നടക്കുന്നത്. ശാസ്ത്രമേള ഉദ്ഘാടനച്ചടങ്ങില്‍ ലൈംഗികാരോപണ വിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടം പങ്കെടുത്തതിനെ തുടർന്ന് മുനിസിപ്പല്‍ കൗൺസിലർ മിനി കൃഷ്ണകുമാർ ഉദ്ഘാടന സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിന്റെ ഭാര്യയാണ് മിനി കൃഷ്ണകുമാര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.