സംസ്ഥാനത്ത് നെല്ല് സംഭരണം അട്ടിമറിക്കാനും പരാജയമാണെന്ന് വരുത്തിതീർക്കാനും ചില കേന്ദ്രങ്ങളിൽ നിന്ന് ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു. കർഷകരുടെ മറവിൽ ചില നിക്ഷിപ്ത താല്പര്യക്കാർ രംഗത്തുവരുന്നതായി കാണുന്നുണ്ട്. നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ലെന്ന പ്രചരണം തികച്ചും വാസ്തവവിരുദ്ധമാണ്. കൊയ്ത്ത് ആരംഭിക്കുന്നതിനും വളരെ മുമ്പ് തന്നെ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി ഉദ്യോഗസ്ഥവിന്യാസം പൂർത്തിയാക്കുകയും 57 മില്ലകളുമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
2024–25 സംഭരണ വർഷത്തെ ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ നിന്നായി 1,45,619 മെട്രിക് ടൺ നെല്ല് സംഭരിച്ചുവെന്നും രണ്ടാംവിള നെല്ല് സംഭരണം ഊർജിതമായി നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ആകെ കൊയ്ത 3.55 ലക്ഷം മെട്രിക് ടണ്ണിൽ 1.88 ലക്ഷം മെട്രിക് ടൺ സംഭരിച്ചു കഴിഞ്ഞു. ഇനി ഉദ്ദേശം 1.67 ലക്ഷം മെട്രിക് ടൺ കൂടി സംഭരിക്കാനുണ്ട്. ഏകദേശം ഒന്നേകാൽ ലക്ഷത്തോളം മെട്രിക് ടൺ ഇനിയും കൊയ്യാനുള്ളതായി കണക്കാക്കുന്നു.
പാലക്കാട് ജില്ലയിൽ ഏകദേശം 45 ശതമാനവും കുട്ടനാട് മേഖലയിൽ 70 ശതമാനവും കൊയ്ത്ത് പൂർത്തിയായി. മാർച്ച് 15 വരെ പിആർഎസ് അപ്രൂവ് ചെയ്ത കർഷകർക്ക് വില നല്കാനാവശ്യമായ നടപടി സ്വീകരിച്ചതായും ബാങ്കുകളിൽ നിന്ന് കർഷകർക്ക് തുക നല്കി വരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കിഴിവിനെ സംബന്ധിച്ച തർക്കം മൂലമാണ് നെല്ലെടുപ്പ് പല പാടശേഖരങ്ങളിലും വൈകാൻ ഇടയാകുന്നത്. കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ മൂലമാണ് കിഴിവ് ആവശ്യമായി വരുന്നത്. സംസ്ഥാനസർക്കാരിന് അതിൽ ഒന്നും ചെയ്യാൻ കഴിയുകയില്ലെന്നും മന്ത്രി പറഞ്ഞു.
എഫ്സിഐ നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡമായ എഫ്എക്യു പാലിക്കുന്ന നെല്ലേ എടുക്കാൻ പാടുള്ളൂ. ബാഹ്യഘടകങ്ങളുടെ പരമാവധി ശതമാനം നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ കേരള സർക്കാർ കർഷകൻ ഉല്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കുന്നുണ്ട്. കിഴിവിനെ സംബന്ധിച്ച് തർക്കം ഉടലെടുക്കുന്ന ഘട്ടങ്ങളിൽ ബാഹ്യഘടകങ്ങളുടെ അളവ് ശാസ്ത്രീയമായി നിർണയിക്കാൻ അംഗീകരിക്കപ്പെട്ട ഓദ്യോഗികസംവിധാനമുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഇപ്രകാരം നിർണയിക്കുന്ന കിഴിവ് എല്ലാവരും അംഗീകരിക്കുക മാത്രമെ വഴിയുള്ളുവെന്നും മന്ത്രി ആറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.