3 March 2026, Tuesday

Related news

February 26, 2026
February 3, 2026
January 8, 2026
January 5, 2026
December 18, 2025
November 29, 2025
September 18, 2025
July 29, 2025
July 13, 2025
June 11, 2025

ഗുരുതര നിയമലംഘനം; ബാങ്ക് ഓഫ് അമേരിക്കയ്ക്ക് സെബിയുടെ നോട്ടീസ്

Janayugom Webdesk
മുംബൈ
January 8, 2026 10:15 pm

ബാങ്കിങ് ലോകത്തെ കടുത്ത നിയന്ത്രണങ്ങൾ ലംഘിച്ചതിന് പ്രമുഖ ആഗോള ബാങ്കായ ബാങ്ക് ഓഫ് അമേരിക്കയ്ക്ക് എതിരെ സെബിയുടെ നടപടി. ഓഹരി വിപണിയിലെ അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയതായും അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തിയതിനെത്തുടർന്നാണ് സെബി നോട്ടീസ് അയച്ചത്. 2024 മാർച്ചിൽ നടന്ന ആദിത്യ ബിർള സൺ ലൈഫ് എഎംസി ഓഹരി വില്പനയിലാണ് ലംഘനം നടന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 1,400 കോടി രൂപയുടെ ഈ ഇടപാടിനെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ബാങ്കിന്റെ ഡീൽ ടീം മറ്റ് വിഭാഗങ്ങൾക്ക് കൈമാറി. ബാങ്കിന്റെ റിസര്‍ച്ച് ടീമിനെയും സിന്‍ഡിക്കേറ്റ് ടീമിനെയും ഉപയോഗിച്ച് വന്‍കിട നിക്ഷേപകരെ ബാങ്ക് മുന്‍കൂട്ടി ബന്ധപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്. എച്ച്‌ഡിഎഫ്‌സി ലൈഫ്, നോർവേ സെൻട്രൽ ബാങ്ക്, ഈനാം ഹോൾഡിങ്സ് എന്നീ മൂന്ന് പ്രധാന നിക്ഷേപകരുമായി ബാങ്ക് നിയമവിരുദ്ധമായി ആശയവിനിമയം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. 

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ നിക്ഷേപകരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ബാങ്ക് വാദിച്ചെങ്കിലും, സെബി തെളിവുകൾ പുറത്തുവിട്ടതോടെ ബാങ്കിന് ഇത് സമ്മതിക്കേണ്ടി വന്നു. വസ്തുതകൾ മറച്ചുവെക്കാൻ ശ്രമിച്ചതിനും ബാങ്കിനെതിരെ നടപടിയുണ്ടാകും. വിസിൽ ബ്ലോവർ വഴി വിവരം പുറത്തായതോടെ ബാങ്ക് ആഭ്യന്തര അന്വേഷണം നടത്തുകയും മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു. എങ്കിലും നിയമനടപടികളിൽ നിന്ന് ഒഴിവാകാൻ, കുറ്റം സമ്മതിക്കാതെ തന്നെ പിഴയടച്ച് കേസ് ഒത്തുതീർപ്പാക്കാൻ ബാങ്ക് സെബിയോട് അപേക്ഷിച്ചിരിക്കുകയാണ്. സെബി ഇത് അംഗീകരിച്ചില്ലെങ്കിൽ ബാങ്കിന് വൻ തുക പിഴയായി നൽകേണ്ടി വരും. ആഗോള ബാങ്കുകള്‍ ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിക്കുന്നത് വിദേശ നിക്ഷേപകരുടെ വിശ്വാസത്തെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
——————–
ചൈനീസ് മതില്‍
ഒരു ഇൻവെസ്റ്റ്‌മെന്റ് ബാങ്കിനുള്ളിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറുന്നത് തടയാൻ ഏർപ്പെടുത്തിയിട്ടുള്ള കർശനമായ നിയന്ത്രണമാണ് ചൈനീസ് മതില്‍. ഒരു കമ്പനിയുടെ ഓഹരികൾ വിൽക്കാൻ കരാറെടുത്ത ‘ഡീൽ ടീം’ ആ വിവരം ബാങ്കിലെ തന്നെ ഓഹരി ബ്രോക്കിങ് അല്ലെങ്കിൽ റിസർച്ച് വിഭാഗത്തിന് കൈമാറാൻ പാടില്ല. ഇത്തരം വിവരങ്ങൾ പുറത്തായാൽ വൻകിട നിക്ഷേപകർക്ക് മുൻകൂട്ടി ഓഹരികൾ വാങ്ങി ലാഭമുണ്ടാക്കാൻ സാധിക്കും. ഇത് സാധാരണ നിക്ഷേപകർക്ക് തിരിച്ചടിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.