
പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ ആരോപണം നേരിടുന്ന വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഈ വിദ്യാർത്ഥികൾക്ക് പഠനവിലക്ക് ഏർപ്പെടുത്തരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമാണ്. ഞായറാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിച്ച് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവെച്ചതിനെതിരെ രക്ഷിതാക്കൾ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നും വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടയാനുള്ള തീരുമാനം ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ബാലാവകാശ കമ്മീഷൻ പറഞ്ഞു. കുട്ടികൾ നിലവിൽ ആരോപണവിധേയർ മാത്രമാണ്. പരീക്ഷയെഴുതാൻ അനുമതി നൽകിയിട്ടുണ്ടെങ്കിൽ ഫലപ്രഖ്യാപനം തടയേണ്ടതില്ല. ഫലം പ്രസിദ്ധീകരിക്കുന്നതിലൂടെ നിയമനടപടികൾക്ക് യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
പരീക്ഷാഫലം തടഞ്ഞുവെക്കുന്നതിനും വിദ്യാർത്ഥികളെ ഡീബാർ ചെയ്യുന്നതിനും പരീക്ഷാ സമയത്ത് ക്രമക്കേട് നടന്നിരിക്കണം. എന്നാൽ ഈ കേസിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു. മറ്റ് കേസുകളിൽ ആരോപണം നേരിടുന്ന വിദ്യാർത്ഥികൾ പരീക്ഷയെഴുതുകയും അവരുടെ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ കേസിൽ മാത്രം വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ബാലാവകാശ കമ്മീഷൻ കൂട്ടിച്ചേർത്തു.
അതേസമയം, കൊലപാതകത്തിൽ ആരോപണം നേരിടുന്ന വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവെക്കാനും മൂന്ന് വർഷത്തേക്ക് പരീക്ഷയെഴുതുന്നത് വിലക്കാനും കേരള പൊതുപരീക്ഷാ ബോർഡാണ് തീരുമാനമെടുത്തത്. ഇതനുസരിച്ച് പരീക്ഷാ കമ്മീഷണർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവിനെതിരെയാണ് ബാലാവകാശ കമ്മീഷൻ ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.