11 February 2026, Wednesday

Related news

February 11, 2026
February 10, 2026
February 9, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

എസ്ഐആര്‍ ഒരുങ്ങുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 23, 2025 10:59 pm

വിവാദമായ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം രാജ്യവ്യാപകമാക്കുന്ന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ട്. സംസ്ഥാനങ്ങളിലും/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് (സിഇഒ) തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. എസ്‌ഐആറിന്റെ ഷെഡ്യൂള്‍ പിന്നീട് പ്രഖ്യാപിക്കും.
രാജ്യത്തെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിഇഒമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം ഉണ്ടായത്. രണ്ട് ദിവസങ്ങളിലായി ഡല്‍ഹിയില്‍ ആയിരുന്നു യോഗം നടന്നത്. എസ്ഐആര്‍ പ്രക്രിയയെക്കുറിച്ച് കമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സിഇഒമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. സിഇഒമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.
തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവിന്റെയും വിവേക് ​ജോഷിയുടെയും സാന്നിധ്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാര്‍ സമ്മേളനത്തിന് നേതൃത്വം വഹിച്ചു. യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അവസാനമായി പൂര്‍ത്തിയാക്കിയ എസ്ഐആര്‍ അനുസരിച്ച് വോട്ടര്‍മാരുടെ എണ്ണം, നിലവിലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്യുന്നതിലെ പുരോഗതി, അതത് പ്രദേശത്തെ നിലവിലെ വോട്ടര്‍ പട്ടിക എന്നിവ വിശകലനം ചെയ്തു.
ബിഹാറില്‍ നടത്തിയ എസ്ഐആറിലൂടെ 80 ലക്ഷത്തോളം പേര്‍ക്ക് വോട്ടവകാശം നഷ്ടമായിരുന്നു. ഇതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ബിഹാര്‍ എസ്ഐആറിന്റെ വിവിധ ഘട്ടങ്ങളില്‍ സുപ്രീം കോടതി ഇടപെടലും നടത്തിയിരുന്നു.
ബിഹാര്‍ എസ്ഐആര്‍ സംബന്ധിച്ച് അടുത്തമാസം നാലിന് സുപ്രീം കോടതി വാദം കേട്ട ശേഷമായിരിക്കും ഇതിനുള്ള ഷെഡ്യൂള്‍ അന്തിമമാക്കുക. സ്കൂള്‍ പരീക്ഷ, കാര്‍ഷിക വിളവെടുപ്പ് കാലം, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും ദേശവ്യാപകമായി എസ്ഐആര്‍ പല ഘട്ടങ്ങളിലായി നടപ്പാക്കുക.
ബിഹാറിലെ ഫലം പ്രഖ്യാപിക്കുന്ന നവംബര്‍ 14ന് ശേഷമായിരിക്കും ഇതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പുതുച്ചേരി, പശ്ചിമബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാകും വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ആദ്യഘട്ടം നടത്തുക. മൂന്ന് മാസത്തിനകം ഈ സംസ്ഥാനങ്ങളിലെ എസ്‌ഐആർ നടപടികൾ പൂർത്തിയാക്കാനാണ് കമ്മിഷന്റെ തീരുമാനം. 2002ലാണ് കേരളത്തിൽ അവസാനമായി തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടന്നത്. 2002ൽ പുറത്തിറങ്ങിയ വോട്ടർ പട്ടികയെ അടിസ്ഥാന രേഖയാക്കിയാണ് ഈ വർഷത്തെ പരിഷ്‌കരണം ഉണ്ടാവുക. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്‌ഐആറിനെ തുടർന്നുള്ള വോട്ടർ പട്ടികയാകും പ്രസിദ്ധീകരിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.